തിരുവനന്തപുരം: ഗ്രൂപ്പ് പോരില്‍ കലങ്ങിമറിഞ്ഞ സംസ്ഥാന കോണ്‍ഗ്രസില്‍ കലഹം അടങ്ങുന്നില്ല. രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലഹത്തിന് തിരികൊളുത്തിയത് യുവ എംഎല്‍എ മാര്‍ ആയിരുന്നെങ്കില്‍ ഇക്കുറി കെപിസിസി പ്രസിഡന്റ് എം.എം. ഹസന് തന്നെ നേരിട്ട് രംഗത്തിറങ്ങി. ഇന്നലെ നടന്ന കെപിസിസി ഭാരവാഹികളുടെ യോഗത്തില്‍ മുന്‍ അധ്യക്ഷന്മാരെ ക്ഷണിക്കുക എന്ന കീഴ്വഴക്കം കാറ്റില്‍ പറത്തി. നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുന്ന വി.എം. സുധീരനെയും കെ. മുരളീധരനെയും അകറ്റിനിര്‍ത്താനായി മറ്റ് മുന്‍ പ്രസിഡന്റുമാരെയും യോഗത്തിലേക്ക് ക്ഷണിച്ചില്ല.
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിലെ തോല്‍വിയും രാജ്യസഭാ സ്ഥാനം കേരളാ കോണ്‍ഗ്രസിന് ദാനം ചെയ്തതിലുമാണ് ഇപ്പോഴത്തെ പോരിന് തുടക്കമായത്. യുഡിഎഫില്‍ ലീഗിന്റെ നേതൃത്വത്തിലുണ്ടാക്കിയ കുറുമുന്നണിയാണ് രാജ്യസഭാസ്ഥാനം നഷ്ടപ്പെടുത്തിയത്.
ലീഗിന്റെ സമ്മര്‍ദ്ദത്തിന് മൂവര്‍ നേതൃത്വം വഴങ്ങിയാണ് രാജ്യസഭാ സ്ഥാനം നഷ്ടപ്പെടുത്തിയത്. ലീഗിനെ വിമര്‍ശിക്കാന്‍ ആത്മധൈര്യം നഷ്ടപ്പെട്ട നേതാക്കള്‍ സ്വയം കുത്തി മരിക്കുന്ന സ്ഥിതിയിലേക്കാണ് സംസ്ഥാനത്തെ കോ ണ്‍ഗ്രസ് പോകുന്നത്.
ചെങ്ങന്നൂര്‍, രാജ്യസഭാ സംഭവങ്ങളില്‍ അടങ്ങാത്ത അമര്‍ഷം കോണ്‍ഗ്രസ് അണികളിലുണ്ട്. പക്ഷേ അത് അതേ രീതിയില്‍ വിമര്‍ശിക്കാന്‍ ധൈര്യമില്ലാത്തവരാണ് ഇരുട്ടടിക്ക് സന്നദ്ധമായത്. അത് കെപിസിസി പ്രസിഡന്റ് എം.എം.ഹസനും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയ്ക്കും സാരമായ പരിക്ക് ഏല്‍പ്പിച്ചു. ഇതിന്റെ തുടര്‍ക്കഥയാണ് വി.എം.സുധീരനും കെ.മുരളീധരനും എതിരായ നീക്കം.
പരസ്യ പ്രസ്താവന പാടില്ലെന്ന് എം.എം. ഹസന് ആവര്‍ത്തിച്ച് ശാസിച്ചിട്ടും ഇരുവരും പരസ്യപ്രസ്താന നടത്തുകയും ചെയ്തു. ഇത് ഹസനെ അവഹേളിച്ചതായി കണക്കാക്കുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് നേതാക്കള്‍ പറയുമ്പോഴും കോണ്‍ഗ്രസിനെ കൂട്ടക്കുഴപ്പത്തിലേയ്ക്കാണ് എത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: