പത്തനംതിട്ട: കുമ്പസാര രഹസ്യം ചൂഷണം ചെയ്ത് അഞ്ച് വികാരിമാര്‍ വീട്ടമ്മയെ ലൈംഗികമായി ഉപയോഗിച്ച പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ഡിജിപിയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറിയത്.
ഏത് അന്വേഷണവുമായും സഹകരിക്കുമെന്ന് ഓര്‍ത്തഡോക്സ് സഭ അറിയിച്ചു. ക്രൈം ബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സഭാ സെക്രട്ടറി ബിജു ഉമ്മന്‍ അറിയിച്ചു. കുമ്പസാര രഹസ്യം വച്ച് യുവതിയെ അഞ്ച് പാതിരിമാര്‍ ബ്ലാക്ക് മെയില്‍ ചെയ്യുകയും ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്തെന്നായിരുന്നു പരാതി. പാതിരിമാര്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് യുവതിയുടെ ഭര്‍ത്താവായിരുന്നു സഭാ നേൃത്വത്തിന് പരാതി നല്‍കിയത്.
സംഭവം വിവാദമായെങ്കിലും ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് ദിവസമായി സഭാ നേതൃത്വത്തില്‍ നിന്നും പ്രതികരണമൊന്നുമുണ്ടാവാത്തതില്‍ വിശ്വാസികള്‍ക്കിടയിലും വലിയ പ്രതിഷേധമുണ്ടായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായ സംഭവം ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ദേശീയ വനിതാ കമ്മീഷന് പ്രശ്നത്തില്‍ ഇടപെട്ട് ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
സോഷ്യല്‍ മീഡിയയിലെ പരാമര്‍ശങ്ങളുടെ പേരില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകളെ അറസ്റ്റു ചെയ്യുന്ന പോലീസ് ഇക്കാര്യത്തില്‍ അന്വേഷണത്തിന് മുതിരാത്തതും വിമര്‍ശന വിധേയമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: