കൊച്ചി: ആക്രമണത്തിനിരയായ നടിക്കൊപ്പം തന്നെയാണ് തങ്ങളെന്ന് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക പ്രഖ്യാപിച്ചു. കൊച്ചിയില്‍ ഇന്ന് ചേര്‍ന്ന അടിയന്തര യോഗത്തിന് ശേഷമാണ് ഫെഫ്ക ഇക്കാര്യം പ്രഖ്യാപിച്ചത്.
കേസില്‍ പ്രതിയായപ്പോള്‍ ഫെഫ്കയില്‍ നിന്നും ദിലീപിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ആ നടപടി ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇക്കാര്യം പുനഃപരിശോധിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിക്കാനില്ലെന്നും അതുമായി ബന്ധപ്പെട്ട് പ്രതികരണങ്ങള്‍ നടത്തേണ്ടത് അമ്മ എന്ന സംഘടന തന്നെയാണെന്നും ഫെഫ്ക പ്രസിസന്റ് ബി.ഉണ്ണികൃഷ്ണന് വ്യക്തമാക്കി.
ദിലീപ് വിഷയുമായി ബന്ധപ്പെട്ട് ഫെഫ്കയില്‍ അംഗമായ സംവിധായകന് ആഷിഖ് അബു ഉന്നയിച്ച വിമര്‍ശനങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. ആഷിഖ് പരസ്യമായി ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും നടപടി വേണ്ടെന്ന് ഇന്നത്തെ യോഗം തീരുമാനിച്ചു. പരസ്യ പ്രതികരണങ്ങളുടെ പേരില്‍ ആഷിഖിനോട് മുന്‍പും സംഘനട വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ഈ വിഷയത്തില്‍ തത്കാലം നടപടി വേണ്ടെന്നുമാണ് ഇന്ന് ചേര്‍ന്ന യോഗം തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: