ന്യൂദല്‍ഹി: സ്വിസ് ബാങ്കില്‍ പണം നിക്ഷേപിച്ചിരിക്കുന്ന ഇന്ത്യക്കാരുടെ പൂര്‍ണ വിവരങ്ങള്‍ 2019 സാമ്പത്തിക വര്‍ഷാവസാനത്തോടെ ലഭിക്കുമെന്നു കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍. ‘ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആരെങ്കിലും കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ദല്‍ഹിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.
രാജ്യത്തിനു പുറത്തു പണം നിക്ഷേപിക്കാന്‍ ഇപ്പോള്‍ ആര്‍ക്കും ധൈര്യമില്ലെന്നും അതു സര്‍ക്കാരിന്റെ കഠിനാധ്വാനം കൊണ്ടു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 2018 ജനുവരി ഒന്നു മുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള വിദേശ നിക്ഷേപകരുടെ വിവരങ്ങള്‍ കൈമാറാന്‍ ഇന്ത്യയും സ്വിറ്റ്സര്‍ലന്‍ഡും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്. ഇതു കള്ളപ്പണമോ നിയമവിരുദ്ധമായ പണമോ ആണെന്ന മുന്‍വിധി ആവശ്യമില്ലെന്നും പീയൂഷ് ഗോയല്‍ വ്യക്തമാക്കി.
സാമ്പത്തിക രേഖകള്‍ കൈമാറുന്നതിനു പുതിയ ചട്ടക്കൂടു തയാറാക്കാന്‍ ഇന്ത്യയും സ്വിറ്റ്സര്‍ലന്‍ഡും തമ്മില്‍ പല തവണ ചര്‍ച്ച നടത്തിയിട്ടുള്ളതാണ്. സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ അനധികൃത നിക്ഷേപത്തെ കുറിച്ചുള്ള വിവരങ്ങള്‍ എത്രയും വേഗം കൈമാറുന്നതിനുള്ള മാര്‍ഗ്ഗങ്ങളും സ്വീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: