കണ്ണൂര്‍: അഴീക്കോട് വന്‍കുളത്ത്വയല്‍ പൊയില്‍ അനിതക്ക് ഇനി മംഗള ഭവനത്തില്‍ തല ചായ്ക്കാം. സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മ്മിച്ച് നല്കിയ മംഗള ഭവനത്തിന്റെ താക്കോല്‍ വി.മുരളീധരന് എംപിയില്‍ നിന്ന് സ്വീകരിച്ചപ്പോള്‍ അനിതക്കത് ജീവിത സാഫല്ല്യമായി. ഇനി അനിതയ്ക്ക് മകനുമൊത്ത് മഴയും വെയിലുമേല്‍ക്കാതെ അന്തിയുറങ്ങാം.
വന്‍കുളത്ത് വയലില്‍ പൊളിഞ്ഞ് വീഴാറായ വീട്ടിലായിരുന്നു അനിതയും സ്കൂള്‍ വിദ്യാര്‍ത്ഥിയായ ഏക മകനും താമസിച്ചിരുന്നത്. മകനോടൊപ്പം താമസിച്ചിരുന്ന അനിതയ്ക്ക് സ്വന്തമായ വീടെന്നത് വിദൂരമായ സ്വപ്നം മാത്രമായിരുന്നു. കൂലിവേല ചെയ്ത് മകനെ വളര്‍ത്തിയിരുന്ന അനിതയ്ക്ക് ശാരീരികമായ അവശതകള്‍ കാരണം തുടര്‍ച്ചയായി ജോലിക്ക് പോകാന്‍ പോലും സാധിച്ചിരുന്നില്ല. നിത്യവൃത്തിക്ക് തന്നെ നിവൃത്തിയില്ലാതെയാണ് അനിത കഴിഞ്ഞിരുന്നത്. തുടര്‍ന്നാണ് സര്‍വ്വമംഗള ട്രസ്റ്റ് പ്രവര്‍ത്തകര്‍ അനിതയ്ക്ക് തുണയായെത്തിയത്. നാല് മാസം കൊണ്ടാണ് വീട് പണി പൂര്‍ത്തിയാക്കിയത്. ട്രസ്റ്റ് പ്രസിഡണ്ട് രവീന്ദ്രനാഥ് ചേലേരി, സെക്രട്ടറി പി.ടി.രമേശന്, പി.ശിവദാസന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വീട് പണി പുരോഗമിച്ചത്. ചാലാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് സാമൂഹ്യ സേവനത്തിന്റെ ഭാഗമായി ആലംബഹീനരായ നിരവധിപ്പേര്‍ക്ക് സൗജന്യമായി വീട് വെച്ച് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: