കോഴിക്കോട്: അനുമതിയില്ലാതെ ശമ്പളത്തില്‍ നിന്ന് പണം എടുക്കരുതെന്ന മനുഷ്യാവകാശ കമ്മീഷന് ഉത്തരവ് നിലനില്‍ക്കെ പോലീസുകാരുടെ ശമ്പളത്തില്‍ നിന്നും വീണ്ടും അസോസിയേഷന്റെ പിടിച്ചുപറി. 300 രൂപയാണ് തിരുവനന്തപുരം സിറ്റിയിലെ പോലീസുകാരില്‍ നിന്നും അസോസിയേഷന് പിരിച്ചത്. ഓഫീസര്‍മാരില്‍ നിന്ന് 450 രൂപയും പിടിച്ചിട്ടുണ്ട്.
മെയ് മാസത്തെ ശമ്പളത്തില്‍ നിന്നാണ് തുക പിടിച്ചത്. തിരുവനന്തപുരം സിറ്റിയിലെ സിവില്‍ പോലീസുകാരില്‍ നിന്ന് ‘ഹൈക്കോര്‍ട്ട് വെല്‍ഫയര്‍ ഫണ്ട് കെപിഎ കെപിഒഎ’ എന്ന പേരില്‍ 300 രൂപയാണ് പിടിച്ചത്. പോലീസ് വെല്‍ഫെയര്‍ ഫണ്ടായ 50 രൂപയ്ക്ക് പുറമെയാണിത്.
സിറ്റി ജില്ലയിലെ ചില പോലീസ് ഓഫീസര്‍മാരില്‍ നിന്ന് ‘എക്സ്ട്രാ റിക്കവറി’ എന്നപേരില്‍ 450 രൂപയും പിടിച്ചിട്ടുണ്ട്. ഇതിന് അനുവാദം വാങ്ങിയിട്ടില്ലെന്ന് പോലീസുകാര്‍ പറയുന്നു.പോലീസുകാരില്‍ നിന്ന് അനധികൃത പിരിവും തൊഴില്‍ പീഡനവും നടക്കുന്നുവെന്ന് ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു.
തുടര്‍ന്ന് മെയ് 4ന് കമ്മീഷന് സ്വമേധയാ കേസെടുത്തു. ഉദ്യോഗസ്ഥരുടെ അനുവാദമില്ലാതെയുള്ള പണപ്പിരിവ് അവസാനിപ്പിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് കമ്മീഷന് ഉത്തരവ് നല്കി. അനുവാദമില്ലാതെ പോലീസ് അസോസിയേഷനുകള്‍ തുക പിരിച്ചെടുക്കുന്നതിനെക്കുറിച്ച് അന്വേഷിച്ച് സംസ്ഥാന പോലീസ് മേധാവി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടിരുന്നു.
അനുവാദമില്ലാതെ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് പണം പിരിക്കാന്‍ പാടില്ല എന്നാണ് ധനകാര്യ വകുപ്പ് നിയമം. ശമ്പളത്തില്‍ നിന്ന് പണം പിരിക്കരുതെന്ന് മുന്‍ പോലീസ് മേധാവിയുടെ സര്‍ക്കുലറുമുണ്ട്. ഇത് നിലനില്‍ക്കെയാണ് വീണ്ടും ശമ്പളം പിടിച്ചെടുത്തിരിക്കുന്നത്.
ജില്ലാപോലീസ് മേധാവിയോട് അസോസിയേഷന് ഭാരവാഹികള്‍ പണം പിടിച്ചുനല്കാന് ആവശ്യപ്പെട്ടാല്‍ യാതൊരു അറിയിപ്പോ അനുവാദമോ ഇല്ലാതെ പണം പിടിക്കുകയാണെന്ന് പോലീസുകാര്‍ പറയുന്നു. ശമ്പളം കയ്യില്‍ കിട്ടിക്കഴിഞ്ഞശേഷമാണ് ഉദ്യോഗസ്ഥന്‍പോലും അറിയുക.
അസോസിയേഷന് സമ്മേളനങ്ങള്‍ക്കായി ഓരോ ഉദ്യോഗസ്ഥനില്‍ നിന്നും 500 രൂപ സമ്മേളന കാലയളവില്‍ ഈടാക്കിയിരുന്നു. നിരവധി കാര്യങ്ങളുടെ പേരില്‍ എല്ലാ മാസങ്ങളിലും നാന്നൂറിനും അഞ്ഞൂറിനും ഇടയില്‍ പിരിവ് ഉണ്ടാകും. വെല്‍ഫയര്‍ ഫണ്ട് പിടിക്കരുതെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം എആര്‍ ക്യാമ്പിലുള്ള 150 ഓളം പോലീസുകാര്‍ കൂട്ടമായി ഫെബ്രുവരിയില്‍ എഴുതി നല്‍കിയിരുന്നു. എന്നാല്‍ അവരില്‍ നിന്നും പണം പിരിച്ചിട്ടുണ്ടെന്ന് പോലീസുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: