തിരുവനന്തപുരം: സിനിമയിലെ വനിത കൂട്ടായ്മയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മോഹന്‍ലാലിനെതിരെ രംഗത്തുവന്ന സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് ഒടുവില്‍ മലക്കം മറിഞ്ഞു. അമ്മ പ്രസിഡന്റായ നടന് മോഹന്‍ലാലിനെതിരെ മാത്രം പ്രതിഷേധിച്ചതിലും കോലം കത്തിച്ചതിലും സംഘടനയ്ക്കുള്ളിലെ മോഹന്‍ലാല്‍ ഫാന്‍സ് സിപിഐ നേതൃത്വത്തെ അതൃപ്തി അറിയിച്ചു.
ഇതോടെ ലാലിന്റെ കോലം കത്തിച്ചു നടത്തിയ പ്രതിഷേധം ഇടത് ജനപ്രതിനിധികളിലേക്കുകൂടി തിരിച്ച് വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തികേന്ദ്രീകൃതമല്ലെന്ന രീതിയിലാക്കി തീര്‍ക്കാനുള്ള ശ്രമത്തിലാണ് എഐവൈഎഫ്.
മോഹന്‍ലാലിന്റെ ഷൂട്ടിങ് ലൊക്കേഷനുകളിലേക്ക് എഐവൈഎഫ് മാര്‍ച്ച് നടത്തുമെന്ന തീരുമാനത്തില്‍ നിന്നു സംഘടന പിന്നോട്ട് പോയിട്ടുണ്ട്. തല്ക്കാലം ഇത്തരം സമരപരിപാടികള്‍ വേണ്ടെന്നാണ് തീരുമാനം. രാജിവച്ച നടിമാര്‍ക്ക് പിന്തുണ നല്‍കുന്നെന്നും ഇതിന്റെ ഉത്തരവാദിത്വം അമ്മയുടെ നേതൃസ്ഥാനത്ത് ഇരിക്കുന്ന മോഹന്‍ലാലിന് മാത്രമാണെന്നുമുള്ള ആരോപണമാണ് സംഘടന ആദ്യ ദിവസങ്ങളില്‍ ഉയര്‍ത്തിയിരുന്നത്.
മോഹന്‍ലാലിനെതിരെ പ്രതിഷേധിച്ചാല്‍ മാത്രം പോരാ, അമ്മയുടെ തന്നെ വിവിധ സുപ്രധാന ചുമതലയില്‍ ഇരിക്കുന്ന ഇടത് ജനപ്രതിനിധികളോട് വിശദീകരണം ചോദിക്കണമെന്നാണ് എഐവൈഎഫിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്. ഇതോടെ മോഹന്‍ലാലിനെ വിട്ട് ഇടത് ജനപ്രതിനിധികളിലേക്ക് തിരിയാന്‍ സംഘടന നിര്‍ബന്ധിതമാകുകയായിരുന്നു.
സിപിഎം എംഎല്‍എയായ മുകേഷിന്റെ സമീപനം തികച്ചും നാണക്കേടുണ്ടാക്കുന്നതാണെന്നാണ് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ഇന്നലെ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: