കനല് വഴികളിലൂടെ സഞ്ചരിച്ച ആ അഗ്നിനക്ഷത്രം നൂറിലേക്കുള്ള യാത്രയിലാണ്. കേരള രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത വിപ്ലവ നായിക കളത്തില്‍ പറമ്പില്‍ രാമന്റെ മകള്‍ ഗൗരിയമ്മയുടെ പിറന്നാളാണ് നാളെ. 1919 മിഥുനമാസത്തിലെ തിരുവോണ നാളിലായിരുന്നു ജനനം. തന്റെ പിറന്നാളാഘോഷങ്ങള്‍ പ്രവര്‍ത്തകരുടെ ആവശ്യപ്രകാരം വീടുവിട്ട് വലിയ ഹാളിലേക്ക് മാറ്റിയാണ് ഗൗരിയമ്മ ആഘോഷിക്കാറുള്ളത്. തന്നോടൊപ്പം നില്ക്കുന്നവരുടെ സന്തോഷവും, സൗകര്യവും എപ്പോഴും പരിഗണിക്കുന്ന ഗൗരിയമ്മ പിറന്നാള്‍ ആഘോഷത്തിന്റെ കാര്യത്തിലും അങ്ങനെയായിരുന്നു.
നൂറിന്റെ നിറവിലെ ശാരീരിക വിഷമതകളെല്ലാം ഗൗരിയമ്മയെയും അലട്ടുന്നുണ്ടെങ്കിലും നിലവിലെ രാഷ്ട്രീയ ചലനങ്ങള്‍ ഗൗരിയമ്മ സസൂഷ്മം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു. ദിനചര്യകള്‍ക്ക് അണുവിട മാറ്റം വരുത്താതെയുള്ള ജീവിതമാണ് കുറച്ച്നാളായി ഗൗരിയമ്മയ്ക്കുള്ളത്.
ഇന്നും ഗൗരിയമ്മയുടെ ദിനങ്ങള്‍ പഴയത് പോലെ തന്നെ തിരക്കേറിയതാണ്. രാവിലെ എഴുന്നേറ്റാല്‍ പത്രവായനയ്ക്കും, ഭക്ഷണത്തിനും സമയം കിട്ടാറില്ലെന്ന് പരിഭവവും. രാവിലെ തന്നെ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തുന്ന പാര്‍ട്ടിപ്രവര്‍ത്തകരേയും, പരാതിയും സഹായവും തേടി എത്തുന്നവരെയും കൊണ്ട് വീട് നിറയും. പാര്‍ട്ടി പ്രവര്‍ത്തകരുമായി ചര്‍ച്ചകളും, അവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും നല്‍കും. അത്യാവശ്യം ശുപാര്‍ശകളും, ഇടപെടലും ഗൗരിയമ്മ നടത്തും. എത്തുന്ന ആരെയും നിരാശരാക്കി മടക്കാറില്ല.
പ്രഭാത ഭക്ഷണം. പിന്നീട് കുഴമ്പ് തേച്ച് ഒരുമണിക്കൂര്‍ നിന്ന ശേഷം ചൂടുവെള്ളത്തില്‍ കുളി. ഉച്ചയ്ക്ക് മീന്‍കറികൂട്ടി ഊണ്. പിന്നെ മയക്കം. ഉണരുമ്പോഴെക്കും വരാന്തനിറയെ ആള്‍ക്കാരെക്കൊണ്ട് നിറയും. വൈകിട്ട് ആറ് മണിക്ക്ശേഷം ഗൗരിയമ്മ ആരെയും ഇപ്പോള്‍ കാണാറില്ല. പിന്നീടുള്ള കുറച്ച് സമയം ഗൗരിയമ്മയ്ക്കും, കുടുംബക്കാര്‍ക്കും വേണ്ടിയുള്ളതാണ്. തികഞ്ഞ കൃഷ്ണഭക്തയായ ഗൗരിയമ്മയുടെ വിട്ടീല്‍ നിറയെ കൃഷ്ണവിഗ്രഹങ്ങളുമുണ്ട്. സന്ധ്യയ്ക്കു നിലവിളക്കു കൊളുത്തിയശേഷം ടി.വി സീരിയലുകള്‍ കാണും. പിന്നീട് ആരും ശല്യപ്പെടുത്തുന്നത് ഗൗരിയമ്മക്കിഷ്ടമല്ല.
വയസ്സ് കൂടുന്നത് ആര്‍ക്കും ഇഷ്ടമല്ലായെന്നാണ് പിറന്നാളിനെക്കുറിച്ചുള്ള ചോദ്യത്തിന് ഗൗരിയമ്മയുടെ മറുപടി. എനിക്ക് നൂറ് വയസ്സായി എന്ന് പറയാന്‍ ആര്‍ക്കും സന്തോഷമില്ലെന്ന് പറയുന്ന ഗൗരിയമ്മയ്ക്ക് ആരവങ്ങള്‍ എന്നും ഇഷ്ടമായിരുന്നു. ദു:ഖിക്കുന്നവരോട് അനുകമ്പ പ്രകടിപ്പിക്കുന്നതില്‍ ഗൗരിയമ്മ പിശുക്ക് കാട്ടാറില്ല. അതുകൊണ്ട് തന്നെയാണ് യാതൊരു ക്ഷണവുമില്ലെങ്കിലും പിറന്നാളിന് നൂറ്കണക്കിന് പേര് വിവിധ സ്ഥലങ്ങളില്‍ നിന്ന് എത്തി ചേരുന്നത്. കഴിഞ്ഞ ദിവസം നടന് സുകുമാരന്റെ ഭാര്യയും നടിയുമായ മല്ലികാസുകുമാരന്‍ ഗൗരിയമ്മയെ കാണാന്‍ എത്തി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. അവരുടെ വിഷമഘട്ടത്തില്‍ ഗൗരിയമ്മ നല്കിയ സ്നേഹമാണ് തന്നെ ഇവിടെ എത്തിച്ചതെന്ന് മല്ലിക പറയുന്നു.
ചേര്‍ത്തല അന്ധകാരനഴി വിയാത്രയില്‍ കളത്തില്‍ പറമ്പില്‍ രാമന്റെയും, പാര്‍വ്വതിയുടെയും 12 മക്കളില്‍ ഏഴാമത്തെ മകളാണ് ഗൗരിയമ്മ. സമൃദ്ധമായ നെല്‍വയലുകളും, തെങ്ങിന് തോപ്പുംമുണ്ടായിയിരുന്ന ജന്മി കുംടുംബമായിരുന്നു. തിരുമല ദേവസ്വത്തിന്റെ 4,000 ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്തായിരുന്നു രാമന് കൃഷി ചെയ്തിരുന്നത്. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രചാരകന് കൂടിയായിരുന്നു രാമന്. ഒട്ടേറെ സാമൂഹിക പരിഷ്ക്കര്‍ത്താക്കള്‍ അക്കാലത്ത് കളത്തില്‍ പറമ്പില്‍ വന്നുപോകുമായിരുന്നു.
വിദ്യാഭ്യാസകാലം മുതല്‍ മനസ്സില്‍ കൊണ്ടു നടന്ന ആശയത്തെ മുറുകെ പിടിച്ചാണ് ഗൗരിയമ്മ ജീവിതത്തിന്റെ ഓരോ പടവുകളും താണ്ടിയത്. സമ്പന്ന കുടുംബത്തില്‍ ജനിച്ച അവര്‍ കമ്മ്യുണിസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ജ്യേഷ്ഠന് കെ.ആര്. സുകുമാരനാണ് അതിന് കാരണക്കാരനായത്.
എറണാകുളം മഹാരാജാസ്, സെന്റ്തെരാസസ്സ്, തിരുവനന്തപുരം ലോകോളേജ് എന്നിവിടങ്ങളിലായിരുന്നു ഉപരിപഠനം. തിരുവിതാംകൂറില്‍ ഈഴവ സമുദായത്തില്‍ നിന്ന് വക്കീല്‍ പരീക്ഷ പാസ്സായ ആദ്യ വനിത ഗൗരിയമ്മയായിരുന്നു. സര്‍ക്കാരില്‍ നല്ല ഉദ്യോഗം ലഭിച്ചെങ്കിലും ഗൗരിയമ്മ പോയില്ല. ചേര്‍ത്തലയില്‍ വാടകയ്ക്ക് വീടെടുത്ത് കുടിയാന്മാരുടെയും, പുന്നപ്ര-വയലാര്‍ സമര കേസുകളിലും മുഴുകി. എകെജി, ടി.വി. തോമസ്സ് ഉള്‍പ്പടെയുള്ള നേതാക്കളുമായി നല്ല ബന്ധത്തിലായി. പി. കൃഷ്ണപിള്ളയാണ് ഗൗരിയമ്മയ്ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗത്വം നല്‍കിയത്്.
കുടിയാന്മാരുടെയും, പിന്നാക്കകാരുടെയും ജീവിതക്ലേശവും, ദുരിതവും ഉള്‍ക്കൊണ്ടുകൊണ്ടാണ് 1957 ല്‍ റവന്യുമന്ത്രിയായപ്പോള്‍ കുടികിടപ്പ് ഒഴിപ്പിക്കല്‍ നിരോധന നിയമം കൊണ്ടുവന്നതാണ് തന്റെ ജീവിതത്തിലെ മഹനീയ കര്‍മ്മമെന്ന് ഗൗരിയമ്മ പലതവണ പറഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഭൂപരിഷ്ക്കരണ നിയമത്തില്‍ അവര്‍ കൈവച്ചത്. ഈ വര്‍ഷം തന്നെയായിരുന്നു ഏറെക്കാലം മനസ്സില്‍ കൊണ്ടു നടന്ന ടി.വി. തോമസുമായുള്ള വിവാഹം.
1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ടിവിയും, ഗൗരിയമ്മയും രണ്ടു ധ്രുവങ്ങളിലായത് കുടുംബ ജീവിതത്തിലും മതില് കെട്ട് ഉണ്ടാക്കി. പിന്നീട് അകല്‍ച്ചയുടെ ദിനങ്ങളായിരുന്നു. സ്വസ്ഥമായ കുടുംബ ജീവിതം ഗൗരിയമ്മയ്ക്ക് അന്യമായി. എങ്കിലും 67 ല്‍ ടിവി രോഗശയ്യയിലായപ്പോള്‍ പാര്‍ട്ടി വിലക്ക് ലംഘിച്ച് പരിചരിക്കാന്‍ ഓടിയെത്തിയതും അന്ന് ഏറെ ചര്‍ച്ചയായിരുന്നു.
ആറ് മന്ത്രിസഭകളിലായി അവര്‍ നിരവധി വകുപ്പുകള്‍ കൈകാര്യം ചെയ്തു. റവന്യു, വ്യവസായം, കൃഷി, എക്സൈസ്, സാമൂഹ്യക്ഷേമം വകുപ്പുകളായിരുന്നു ഗൗരിയമ്മ കൈകാര്യം ചെയ്തത്. കേരളത്തിന്റെ പുരോഗതിക്ക് അടിത്തറയിട്ട സുപ്രധാന നിയമനിര്‍മ്മാണത്തിന് ഗൗരിയമ്മയുടെ കൈയ്യൊപ്പ് ഉണ്ട്.
1994 ജനുവരി ഒന്നിന് ഗൗരിയമ്മയെ സിപിഎമ്മില്‍ നിന്നും പുറത്താക്കി. തന്‍പോരിമ ആരോപിച്ച് അന്നത്തെ പ്രമുഖ നേതാക്കളുടെ ആശീര്‍വാദത്തോടെയായിരുന്നു പുറത്താക്കല്‍. തുടര്‍ന്ന് ജനാധിപത്യ സംരക്ഷണ സമിതി രൂപീകരിച്ച് ഗൗരിയമ്മ സ്വന്തം വഴി തേടി. പിന്നീട് യുഡിഎഫുമായി ചങ്ങാത്തം. അരൂരിലെ തോല്‍വിയോടെ അവര്‍ യുഡിഎഫുമായി അകന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: