കൊട്ടാരക്കര: നാരങ്ങാപ്പാല് ചൂണ്ടയ്ക്ക രണ്ട്…… പാടിയും ഓടിയും സായിപ്പും മദാമ്മയും ഒപ്പം കൂടിയപ്പോള്‍ കുട്ടികള്‍ക്ക് ആവേശം. പെരുംകുളത്തിന്റെ പുസ്തകപ്പെരുമ കേട്ടറിഞ്ഞ് എത്തിയ മെല്‍ബണ്‍ സ്വദേശികളാണ് ഗവ. വെല്‍ഫെയര്‍ എല്‍പിഎസിലെ കുട്ടികള്‍ക്ക് കൂട്ടുകാരായത്. ആര്‍ക്കിയോളജിസ്റ്റായ ജെന്നി ഹവ്സും ഭര്‍ത്താവ് ഡേവിഡ് ഡി റാമിയോയുമാണ് കൊട്ടാരക്കരയ്ക്കടുത്തുള്ള ഈ ചെറുഗ്രാമത്തിലെത്തിയത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ മെല്‍ബണ്‍ നോവ ഫിലിംഹൗസില്‍ പ്രദര്‍ശിപ്പിച്ച ‘വൈസ്രോയ്സ് ഹൗസ്’ എന്ന സിനിമയാണ് അവരില്‍ ഇന്ത്യയിലേക്ക് വരണമെന്ന ആഗ്രഹം ജനിപ്പിച്ചത്.
ജാക്കി മന്‍സൂരിയന്‍ എന്ന ഓസ്ട്രേലിയന്‍ വനിത പെരുംകുളം ഗ്രാമത്തെക്കുറിച്ചും അവിടുത്തെ ബാപ്പുജി വായനശാലയെക്കുറിച്ചും എഴുതിയ ലേഖനവും ഈ ചെറുഗ്രാമത്തിന്റെ കൗതുകങ്ങളിലേക്ക് ഇവരെ നയിച്ചത്. പെരുംകുളം സ്വദേശിയും ഓസ്ട്രേലിയന്‍ പൗരയുമായ പാര്‍വതിയെയും ഭര്‍ത്താവ് അഭിലാഷിനേയും പരിചയപ്പെട്ടതും ഇവിടേക്കുള്ള വഴി എളുപ്പമാക്കി. കുട്ടികളോട് കളി പറഞ്ഞും അവര്‍ക്കൊപ്പം കളിച്ചും ഡേവിഡും ജെന്നിയും ഈ വരവ് ആഘോഷമാക്കി. സ്കൂളിലെ കുട്ടികള്‍ക്ക് മതിയാവോളം മിഠായിയും പുസ്തകങ്ങളും നല്കി.
ധാരാളം പുസ്തകങ്ങളുമായാണ് ഇരുവരും വായനശാലയില്‍ എത്തിയത്. വായനശാല ജൂലൈയില്‍ ആരംഭിക്കുന്ന ഐഎഎസ് പ്രചോദന്‍, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകളുടെ പുതിയ ബാച്ചിന് ഓസ്ട്രേലിയന്‍ ഫാക്കല്‍റ്റികളുടെ സഹായം ലഭ്യമാക്കുമെന്ന് ഉറപ്പ് നല്‍കാനും അവര്‍ മറന്നില്ല.
ജാക്കി മന്‍സൂരിയന്‍ നേതൃത്വം നല്കുന്ന ‘പെന്‍ മെല്‍ബണ്‍’ എന്ന സംഘടന മൂന്ന് മാസം പെരുംകുളത്ത് താമസിച്ച് കുട്ടികളെ പഠിപ്പിക്കാന്‍ അദ്ധ്യാപകരെ നല്‍കാം എന്നറിയിച്ചിട്ടുണ്ട്. ഇവിടുത്തെ വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് അനുകൂല മറുപടി ലഭിച്ചാല്‍ ഓസ്ട്രേലിയന്‍ അധ്യാപകര്‍ പെരുംകുളം വെല്‍ഫയര്‍ സ്കൂളിലേക്കെത്തും എന്ന് വായനശാല പ്രസിഡന്റ് പെരുംകുളം രാജീവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: