കോഴിക്കോട്: മത്സ്യത്തിനു പിന്നാലെ പാലിന്റെ പരിശുദ്ധിയും ചോദ്യം ചെയ്യപ്പെടുന്നു. കേരളത്തില്‍ വില്‍ക്കുന്ന പല കവര്‍ പാലുകളിലും കൊടിയ വിഷമുണ്ടെന്നാണ് സൂചന.ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ലിറ്റര്‍ കവര്‍ പാലാണ് അതിര്‍ത്തി കടന്നെത്തുന്നത്. ടാങ്കറുകളില്‍ പാലെത്തിച്ച് പാക്ക് ചെയ്ത് വില്‍ക്കുന്ന കമ്പനികളും നിരവധി. ഇവയുടെ ഗുണമേന്മ പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ സംസ്ഥാനത്ത് വിരളം. ഈ മാസം 14ന് മാരക വിഷം കലര്‍ന്ന 8,000 ലിറ്റര്‍ പാലാണ് കൊല്ലം തെന്മലയില് പിടികൂടി നശിപ്പിച്ചത്.
കേരളത്തനിമയുള്ള പാലെന്ന് തോന്നിപ്പിക്കാന്‍ മലയാളം പേരുകളിലായി അതിര്‍ത്തികടന്നും അല്ലാതെയുമുള്ള 40ല്‍ അധികം സ്വകാര്യ ബ്രാന്‍ഡുകളാണ് സംസ്ഥാനത്ത് വില്‍ക്കുന്നത്. കൊല്ലത്ത് തെന്മലയില് ഡയറി വകുപ്പിന്റെ ലാബ് വഴി നടത്തിയ ടാങ്കര്‍ പരിശോധനയില്‍ ‘ശ്രീലക്ഷ്മി’ ‘ഇടനാട്’ കവര്‍ പാലുകളില്‍ കണ്ടെത്തിയത് ഉദര കാന്‍സറിന് കാരണമായ ‘മാല്‍ട്രോടെക്സ്ട്രിന്‍’ എന്ന മാരക വിഷമാണ്. വികെപി മില്‍ക്ക് പ്രോഡക്റ്റ് എന്ന കമ്പനിയുടെ ടാങ്കറുകളില്‍ എത്തിച്ച 8,000 ലിറ്റര്‍ പാലാണ് അന്ന് നശിപ്പിച്ചത്. ഒരുതവണ പിടികൂടിയാല്‍ പേരുമാറ്റി പുതിയ പായ്ക്കറ്റില്‍ വിപണിയിലെത്തിക്കകയാണ് പതിവ്. ഫോര്‍മാലിന്‍, ഹൈഡ്രജന്‍ പെറോക്സൈഡ്, സോഡിയം കാര്‍ബണേറ്റ്, യൂറിയ, പശ തുടങ്ങിയവയും പാലിന്റെ കൊഴുപ്പ് കൂട്ടാനും കേടാകാതിരിക്കാാനും ഉപയോഗിക്കുന്നുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഭക്ഷ്യ സുരക്ഷാ ലാബുള്ളത് തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ മാത്രമാണ്. ചില പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ 48 മണിക്കൂറിലധികം സമയമെടുക്കും. ഒരേ രീതിയിലുള്ള ഒന്നിലധികം പരിശോധന നടത്തി ഫലം ലഭിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരും. അപ്പോഴേക്കും കുഞ്ഞുങ്ങളിലടക്കം നിരവധി പേരിലേക്ക് പാല് എത്തിയിരിക്കും. ഈമാസം 18ന് മലപ്പുറം ഭക്ഷ്യ സുരക്ഷാ യൂണിറ്റ് വഴി നല്കിയ കവര്‍ പാലിന്റെ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. ചെക്പോസ്റ്റുകള്‍ വഴി പാലെത്തുമ്പോള്‍ പരിശോധിക്കാന്‍ ഡയറി വകുപ്പിന്റെ ലാബുള്ളത് കൊല്ലത്ത് തെന്മലയിലും പാലക്കാടും മാത്രമാണ്. പാലക്കാട് എട്ട് പ്രധാന ചെക്പോസ്റ്റുകള്‍ ഉള്ളപ്പോള്‍ മീനാക്ഷിപുരത്ത് മാത്രമാണ് ലാബുള്ളത്. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ടാങ്കര്‍ ജീവനക്കാര്‍ ആണ് പാല് സാമ്പിള്‍ എടുത്ത് നല്‍കുന്നത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നല്ലപാല്‍ എത്തിച്ച് അവയെ വിഷമയമാക്കുന്നവരും സംസ്ഥാനത്തുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഭക്ഷ്യ വകുപ്പ് നടത്തിയ ടാങ്കര്‍ പരിശോധനയില്‍ മായം കണ്ടെത്താനായില്ലെങ്കിലും പാല് പായ്ക്കറ്റിലാക്കിയപ്പോള്‍ രാസവസ്തുക്കള്‍ കണ്ടെത്തി. പാലില്‍ നിന്ന് ഘടകങ്ങള്‍ വേര്‍തിരിച്ച ശേഷം പാലിന്റെ സ്വാഭാവികത നിലനിര്‍ത്താന്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് വിപണിയിലെത്തിക്കുകയായിരുന്നെന്ന് കണ്ടെത്തി. ടാങ്കര്‍ വൃത്തിയാക്കുന്നത് ഹൈഡ്രജന്‍ പെറോക്സൈഡ്, സോഡിയം ബൈ കാര്‍ബണേറ്റ് എന്നിവ ഉപയോഗിച്ചാണ്. ഇവ പരിശോധനയില്‍ കണ്ടെത്തിയാല്‍ തന്നെ ടാങ്കര്‍ കൃത്യമായി വൃത്തിയാക്കാത്തതാണെന്ന ആനുകൂല്യവും ഇവര്‍ക്ക് ലഭിക്കും.
ഹൈഡ്രജന്‍ പെറോക്സൈഡ്
അണുനാശിനിയാണ് ഹൈഡ്രജന്‍ പെറോക്സൈഡ്. മുറിവുകളും മറ്റും ഉണങ്ങാന്‍ ഉപയോഗിക്കുന്ന ഇവ പുറമേ പുരട്ടാനുള്ളതാണ്. ഇവ ചെറിയ തോതില്‍ മാത്രമേ മുറിവുകളില്‍ പ്രയോഗിക്കാവൂ. സോപ്പ്, സോപ്പ് പൊടി, കടലാസ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന സോഡിയം കാര്‍ബണേറ്റ് കഠിന ജലം മൃദുവാക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ്. പക്ഷെ നിരന്തരം ഉള്ളില്‍ ചെല്ലുന്നത് കുഴപ്പമാണ്. വയറുവേദനയടക്കം ഉണ്ടാവാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: