കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡന കേസില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരിയായ കന്യാസ്ത്രീ. കാര്യങ്ങള്‍ അറിയിക്കേണ്ടവരെ അറിയിച്ചു കഴിഞ്ഞു. പറയാനുള്ളതെല്ലാം യഥാസമയം വെളിപ്പെടുത്തുമെന്നും കന്യാസ്ത്രീ പറഞ്ഞു.
ഇപ്പോള്‍ പരസ്യമായ പ്രതികരണത്തിനില്ലെന്നും ബിഷപ്പിനെതിരെ പരാതി നല്കിയ കന്യാസ്ത്രീ. സഭാ നേതൃത്വത്തിനും പോലീസിനും പരാതി നല്‍കിയിട്ടുണ്ട്. പോലീസ് മൊഴിയെടുക്കുകയും ചെയ്തു. അതുകൊണ്ട് ഇപ്പോള്‍ പരസ്യപ്രതികരണത്തിനില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും അവര്‍ വ്യക്തമാക്കി.
സീറോമലബാര്‍ സഭയുടെ മലയാളിയായ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയാണ് കുറവിലങ്ങാട് പോലീസ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തത്. കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധപീഡനത്തിനുമാണ് കേസെടുത്തിട്ടുള്ളത്. കുറവിലങ്ങാടുള്ള ഗസ്റ്റ് ഹൗസില്‍ രണ്ടുവര്‍ഷത്തിനിടെ പലതവണ തന്നെ ബലാത്സംഗം ചെയ്തതെന്നാണ് കന്യാസ്ത്രീ പോലീസില്‍ നല്കിയ മൊഴിയില്‍ പറയുന്നത്
എന്നാല്‍, ലൈംഗികാപവാദത്തിന്റെ പേരില്‍ കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് കന്യാസ്ത്രീ ഭീഷണിപ്പെടുത്തുന്നതായി ബിഷപ്പും കുറുവിലങ്ങാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ അന്വേഷണത്തിനെത്തിയപ്പോഴാണ് കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: