ശ്രീനഗര്‍: രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് ജമ്മു കശ്മീര്‍ വെള്ളപൊക്ക ഭീഷണിയില്‍. തെക്കന്‍ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ കോകര്‍നാഗിലാണ് അറ്റവും അധികം മഴ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. 63.4 മി.മീ മഴയാണ് പുലര്‍ച്ചെ 3.30വരെ ഇവിടെ ലഭിച്ചത്.
പേമാരിയില്‍ ത്സലം നദി കരകവിഞ്ഞൊഴുകുകയാണ്. നദിക്കരയോടടുത്ത ജനവാസ മേഖലകള്‍ പലതും അപകട ഭീഷണിയിലാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നദി കരയോട് ചേര്‍ന്നുള്ള സ്ഥലത്ത് താമസിക്കുന്ന ജനങ്ങളെ മാറ്റിപാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
മഴയെ തുടര്‍ന്നു ജമ്മു കശ്മീരില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാഷ്മീര്‍ ഡിവിഷനിലെ സ്കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.
വെള്ളപൊക്ക ഭീഷണിയെ തുടര്‍ന്ന് അമര്‍നാഥ് യാത്ര താല്കാലികമായി നിറുത്തി വച്ചതായി അധികൃതര്‍ അറിയിച്ചു. വെള്ളപൊക്കത്തില്‍ തീര്‍ത്ഥാടനപാത തകര്‍ന്നിരിക്കുകയാണ്. പ്രധാനപ്പെട്ട തീര്‍ത്ഥാടന ക്യാമ്പുകളിലൊന്നായ പഹല്‍ഗാമില്‍ കഴിഞ്ഞ ദിവസം 27.8 മി.മീ മഴയാണ് ലഭിച്ചത്. അതേസമയം, തീര്‍ത്ഥാടകരെല്ലാം തന്നെ സുരക്ഷിതരാണെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: