തിരുവനന്തപുരം: താരസംഘടനയായ അമ്മയിലെ വിവാദവുമായി ബന്ധപ്പെട്ട് പുറത്തു വന്ന ശബ്ദരേഖ തന്റേത് തന്നെയാണെന്ന് ഗണേഷ്കുമാര് എംഎല്‍എ. ശബ്ദരേഖയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഗണേഷ് പറഞ്ഞു.
അമ്മയെ തകര്‍ക്കാനുള്ള ശ്രമം ഉണ്ടായപ്പോള്‍ തന്റെ അഭിപ്രായം പറയേണ്ടി വന്നതാണ്. ശബ്ദരേഖ ചോര്‍ന്നത് അമ്മയ്ക്കുള്ളില്‍ നിന്നാണ്. ആരാണ് ചോര്‍ത്തിയത് എന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ താന്‍ പങ്കാളിയല്ല. മാദ്ധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണ്. ഇതുകൊണ്ടൊന്നും ‘അമ്മ’യെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നും ഗണേശ് കുമാര്‍ പറഞ്ഞു.
താര സംഘടനയായ അമ്മയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ രണ്ട് ദിവസം കൊണ്ട് അടങ്ങുമെന്നും രാജിവച്ച നടിമാര്‍ ‘അമ്മ’യോട് ശത്രുത പുലര്‍ത്തുന്നവരും സ്ഥിരമായി കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരുമാണെന്ന് ഗണേശ് കുമാര്‍ പറഞ്ഞതാണ് പുറത്ത് വന്നത്. ‘അമ്മ’ക്കെതിരേ രാഷ്ട്രീയക്കാര്‍ വിമര്‍ശനം ഉന്നയിക്കുന്നത് കൈയടി നേടാന്‍ വേണ്ടിമാത്രമാണെന്നും ഇപ്പോള്‍ പുറത്തുവരുന്ന വിവാദങ്ങള്‍ ഉന്നയിക്കുന്നത് ഒരുപണിയും ഇല്ലാത്ത രാഷ്ട്രീയക്കാരാണ്. ഇവര്‍ക്ക് രാഷ്ട്രീയത്തിലും വലിയ പ്രസക്തിയൊന്നുമില്ലെന്നും ഗണേശ് കുമാര്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: