തിരുവനന്തപുരം: പൊതു തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനും നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിന്റെയും ഭാഗമായി ബിജെപി ദേശീയാദ്ധ്യക്ഷന് അമിത് ഷാ ചൊവ്വാഴ്ച കേരളത്തിലെത്തും. രാവിലെ 11ന് വിമാനത്താവളത്തില്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കും.
12മുതല്‍ 3 വരെ കോര്‍ കമ്മറ്റി നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് അമിത്ഷാ മുന്‍ യാത്രകളില്‍ നിര്‍ദ്ദേശിച്ച കാര്യങ്ങളുടെ പൂര്‍ത്തീകരണം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തും. കേരളത്തിന്റെ രാഷ്ട്രീയ സ്ഥിതി സംബന്ധിച്ചും ആശയവിനിമയമുണ്ടാകും. 3.30 മുതല്‍ 4.30 വരെ പാര്‍ലമെന്റ് മണ്ഡലങ്ങളുടെ ചുമതലയുള്ളവരുടെയും പ്രഭാരിമാരുടെയും സംയുക്ത യോഗത്തില്‍ സംബന്ധിക്കും. 5 മുതല്‍ 6 വരെ തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മാവേലിക്കര എന്നീ പാര്‍ലമെന്റ് മണ്ഡലങ്ങളിലെ ശക്തികേന്ദ്രങ്ങളായ ബൂത്തുകളിലെ ഇന്‍ചാര്‍ജുമാരുടെ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യും.
കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്ന പ്രചാരണപരിപാടിയുടെ ഭാഗമായി തെരഞ്ഞെടുത്ത ഒന്നോരണ്ടോ പൗരപ്രമുഖരുമായി ആശയവിനിമയം നടത്തും. തുടര്‍ന്ന് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ മുതിര്‍ന്ന കാര്യകര്‍ത്താക്കളുമായി ചര്‍ച്ച നടത്തും. രാത്രി 9ന് ലക്ഷദ്വീപിലെ പാര്‍ട്ടി നേതാക്കളുമായി യോഗം ചേരും. ബുധനാഴ്ച രാവിലെ ദല്‍ഹിക്ക് മടങ്ങും. ഇടപ്പഴിഞ്ഞി ആര്‍ഡിആര്‍ ഹാളിലായിരിക്കും യോഗങ്ങള്‍ ചേരുകയെന്ന് ബിജെപി ജന.സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് പത്രസമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: