പത്തനാപുരം: അമ്മയിലെ വിവാദവുമായി ബന്ധപ്പെട്ട് പുറത്തു വന്ന ശബ്ദസന്ദേശം തന്റേതാെണന്നും അമ്മയെ തകര്‍ക്കാന്‍ സംഘടനയ്ക്കുള്ളില്‍ ഗൂഢനീക്കം നടക്കുന്നുവെന്നും ഗണേഷ്കുമാര് എംഎല്‍എ പത്തനാപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ശബ്ദസന്ദേശത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. അമ്മയെ തകര്‍ക്കാനുള്ള ശ്രമം ഉണ്ടായപ്പോഴാണ് അഭിപ്രായം പറഞ്ഞത്. ശബ്ദരേഖ ചോര്‍ന്നത് അമ്മയ്ക്കുള്ളില്‍ നിന്നാണ്. ആരാണ് ചോര്‍ത്തിയത് എന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രസിഡന്റിന് പരാതി നല്‍കും. താന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനോട് പറഞ്ഞത് മാന്യമായ അഭിപ്രായമാണ്. ഇത് ചോര്‍ത്തിയവരെ സംഘടന തിരിച്ചറിയണം. ദീലിപിനെ തിരിച്ചെടുക്കണമെന്ന് തീരുമാനിച്ച ജനറല്‍ ബോഡി യോഗത്തില്‍ ആദ്യ അരമണിക്കൂര്‍ മാത്രമാണ് താന്‍ പങ്കെടുത്തത്. അഞ്ചല്‍ കേസ് അവസാനിച്ചപ്പോള്‍ അടുത്ത വിവാദത്തിലേക്ക് തന്നെ തള്ളിവിടുകയാണ്. ചില മാധ്യമങ്ങള്‍ വ്യക്തിപരമായി വേട്ടയാടുകയാണെന്നും ഗണേഷ്കുമാര് പറഞ്ഞു.
തിലകന് അമ്മ നീതി നല്‍കണമെന്ന് ഷമ്മി തിലകന്
കൊല്ലം: തിലകനെതിരേ ‘അമ്മ’ മുമ്പ് സ്വീകരിച്ച അച്ചടക്ക നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ജനറല്‍സെക്രട്ടറി ഇടവേള ബാബുവിന് കത്തയച്ചതായി നടനും തിലകന്റെ മകനുമായ ഷമ്മി തിലകന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയില്‍ പ്രതീക്ഷയുണ്ട്. നടന് ദിലീപിനെ അമ്മയിലേക്കു തിരിച്ചെടുത്ത സംഭവത്തില്‍ തന്റെ പിന്തുണ നടിമാര്‍ക്കാണെന്നും ഷമ്മി വ്യക്തമാക്കി. അച്ഛന് മരിച്ചുവെന്നത് സത്യമാണ്. ഞാന്‍ അച്ഛന് കര്‍മ്മം ചെയ്തയാളുമാണ്. എന്ന് പറഞ്ഞ് അച്ഛന് സിനിമയുടെ ഭാഗമല്ലാതാകുന്നില്ലല്ലോ. അമ്മയുടെ സുവനീറില്‍ മരിച്ചവരുടെ പട്ടികയില്‍ പോലും തിലകന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഷമ്മി തിലകന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: