തൃശൂര്‍: മലയാള ഭാഷയുടെ അമൃതപുത്രന് മാടമ്പ് കുഞ്ഞുകുട്ടന് ഇന്ന് 77 വയസ്സു തികയുന്നു. അദ്ദേഹത്തിന്റെ സാഹിത്യ രചനകള്‍ക്ക് അരനൂറ്റാണ്ടും. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കിരാലൂര്‍ മനയില്‍ ഇന്ന് ബന്ധുക്കളും,നാട്ടുകാരും,സുഹൃത്തുക്കളും ഒത്തുചേരും.നാളെ തപസ്യ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ മാടമ്പിന് പ്രത്യേക ആദരവ് സമ്മേളനം സംഘടിപ്പിക്കും.
അമൃതസ്യ പുത്ര:എന്ന ഒറ്റ നോവലിന്റെ വായനകൊണ്ടുതന്നെ ആധ്യാത്മിക ചൈതന്യത്തിന്റെ ചക്രവാള സീമയിലേക്ക് അനുവാചകനെ ഉയര്‍ത്താന്‍ കഴിഞ്ഞ അനുഗൃഹീതനായ എഴുത്തുകാരനാണ് മാടമ്പ്. തൃശൂര്‍ വേലൂരിനടുത്ത് കിരാലൂര്‍ ഗ്രാമത്തിലെ മാടമ്പ് മനയില്‍ 1941 ജൂണ്‍ 23 നാണ് ജനനം.ശങ്കരന് നമ്പൂതിരിപ്പാട് എന്നാണ് യഥാര്‍ത്ഥ പേര്.സംസ്കൃതം,ഹസ്ത്യായുര്‍വ്വേദം എന്നിവയില്‍ പാണ്ഡിത്യം നേടി. കൊടുങ്ങല്ലൂരിനടുത്ത് സ്കൂള്‍ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.പിന്നീട് ആകാശവാണിയിലും അദ്ദേഹം സേവനമനുഷ്ടിച്ചു.ചെറുകഥാകൃത്ത്,നോവലിസ്റ്റ്,തിരക്കഥാകൃത്ത്,അഭിനേതാവ് എന്നിങ്ങനെ അദ്ദേഹം കൈവെയ്ക്കാത്ത മേഖലകള്‍ വിരളമാണ്.
അശ്വത്ഥാമാവ്,മഹാപ്രസ്ഥാനം,അവിഘ്നമസ്തു,ഭ്രഷ്ട്,എന്തരോമഹാനുഭാവലു,നിഷാദം,പാതാളം എന്നിവയാണ് പ്രധാന നോവലുകള്‍.ദേശാടനം,കരുണം,ഗൗരീശങ്കരം എന്നീ സിനിമകള്‍ക്ക് തിരക്കഥയും,മകള്‍ക്ക്,സഫലം എന്നിവയ്ക്ക് തിരക്കഥ,സംഭാഷണം എന്നിവയും എഴുതി. അശ്വത്ഥാമാവ്,ദേശാടനം,വടക്കുംനാഥന്,ചിത്രശലഭം,അഗ്നിസാക്ഷി,കരുണം, കാറ്റുവന്നു വിളിച്ചപ്പോള്‍,അഗ്നിനക്ഷത്രം,ആറാംതമ്പുരാന്,പോത്തന്‍വാവ എന്നീ സിനിമകളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ തന്റെ അഭിനയപ്രതിഭ തെളിയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന സിനിമയുടെ തിരക്കഥാരചനയ്ക്ക് 2000ത്തില്‍ നാഷണല്‍ ഫിലിം അവാര്‍ഡ്,പി.വേണു സംവിധാനം ചെയ്ത പരിണാമം എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് 2013ല്‍ അഷ്ഡോഡ് അന്തര്‍ദ്ദേശീയ അവാര്‍ഡ്,2014 ലെ സഞ്ജയന് അവാര്‍ഡ് എന്നിവയ്ക്ക് പുറമെ സാഹിത്യ അക്കാദമി മുതലായ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും നിരവധി അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
പരേതയായ സാവിത്രി അന്തര്‍ജ്ജനമാണ് ഭാര്യ.ജസീന മാടമ്പ്,ഹസീന മാടമ്പ് എന്നിവരാണ് മക്കള്‍. മാടമ്പിന് മലയാളത്തിന്റെ ആദരം എന്ന പേരില്‍ സാഹിത്യ അക്കാദമി ഹാളില്‍ നാളെ നടക്കുന്ന പരിപാടിയില്‍ കലാ-സാഹിത്യ-സാംസ്കാരിക-സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: