തിരുവനന്തപുരം: തമ്പാനൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ സിഗ്നല്‍ സംവിധാനം പൂര്‍ണ്ണമായും തകരാറിലായി. തീവണ്ടി എന്ജിന് സിഗ്നല്‍ തെറ്റിച്ച് നീങ്ങിയതാണ് കാരണം. ഇതേ തുടര്‍ന്ന് ഇന്നലെ രാവിലെ 9.30ന് ശേഷം രണ്ടുമണിക്കൂറോളം തീവണ്ടി ഗതാഗതം താറുമാറായി. തിരുവനന്തപുരത്തേക്ക് വന്ന തീവണ്ടികള്‍ മുരുക്കുപുഴവരെയുള്ള വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടു. സിഗ്നല്‍ തകരാര്‍ പരിഹരിക്കാന്‍ വൈകുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ മറ്റുമാര്‍ഗങ്ങള്‍ തേടി. ഓരോ തീവണ്ടിക്കും സ്റ്റേഷന്മാസ്റ്റര്മാര് നേരിട്ട് സിഗ്നല്‍ നല്കി സ്വീകരിക്കേണ്ടിവന്നു. ഒരുതീവണ്ടി സ്റ്റേഷനില്‍ എത്തിക്കാന്‍ കുറഞ്ഞത് 45 മിനിട്ടെങ്കിലും വേണ്ടിവന്നു.
റെയില്‍വേ പോലീസ് സ്റ്റേഷന് സമീപത്ത് ലോക്കോ എന്‍ജിനുകള്‍ നിര്‍ത്തിയിടുന്ന ലേ ബൈലൈനിലാണ് അപകടമുണ്ടായത്. യാത്രകഴിഞ്ഞെത്തിയ എന്ജിന് 200 മീറ്റര്‍ നീളമുള്ള പാളത്തിലേക്ക് കടക്കാന്‍ സിഗ്നല്‍ നല്‍കിയിരുന്നില്ല. ഇത് ശ്രദ്ധിക്കാതെ ലോക്കോ പൈലറ്റ് എന്ജിന് മുന്നോട്ട് നീക്കി. പാളങ്ങള്‍ യോജിക്കുന്ന ഭാഗത്ത് എത്തിയപ്പോഴേക്കും സിഗ്നല്‍ ലഭിച്ചിരുന്നു. ഇത് മനസിലാക്കാതെ റെഡ് സിഗ്നലാണെന്ന ധാരണയില്‍ ലോക്കോപൈലറ്റ് എന്ജിന് പിറകോട്ടെടുത്തു.
സ്റ്റേഷനിലേക്ക് തീവണ്ടികളെ സ്വീകരിക്കുന്ന പ്രധാന സിഗ്നല്‍ സംവിധാനം ഇതോടെ തകരാറിലായി. തിരുവനന്തപുരം സിഗ്നല്‍ ക്യാബിനില്‍ നിന്നുള്ള റിസീവിങ് സിഗ്നല്‍ പേട്ട മുതലാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇന്‍ര്‍സിറ്റി, വഞ്ചിനാട്, കന്യാകുമാരി, മെമു, ട്രിവാന്‍ഡ്രം മെയില്‍ തുടങ്ങിയ തീവണ്ടികളാണ് വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടത്. തിരുവനന്തപുരം സ്റ്റേഷനില്‍ പതിനൊന്നിന് ശേഷമാണ് തീവണ്ടികളെ സ്വീകരിക്കാന്‍ കഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: