ചെന്നൈ : തമിഴ്നാട്ടിലെ തിരുപ്പൂരിനു സമീപം~ഒന്പതാംനൂറ്റാണ്ടിലെ വട്ടെഴുത്തിലുള്ള ശിലാലിഖിതങ്ങള്‍ കണ്ടെത്തി. വിരാരാജേന്ദ്രന് പുരാവസ്തു ചരിത്രപഠന ഗവേഷണ കേന്ദ്രമാണ് ചരിത്രപ്രാധാന്യമുള്ള ശിലാലിഖിതങ്ങള്‍ കണ്ടെത്തിയത്. പുരാതന തമിഴ് വംശജരുടെ എഴുത്തുഭാഷയാണ് വട്ടെഴുത്ത്. തമിഴ്നാടിന്റെ പല ഭാഗങ്ങളിലും ശിലാലിഖിതങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെങ്കിലും വട്ടെഴുത്തിലുള്ള ശിലാലിഖിതങ്ങള്‍ അപൂര്‍വമാണ്.
ആറു വരികളുള്ള ശിലാലിഖിതമാണ് കണ്ടെത്തിയത്. ഇതിലെ ആദ്യരണ്ടു വരികള്‍ കാലപ്പഴക്കത്താല്‍ വിവര്‍ത്തനം ചെയ്യാന്‍ കഴിഞ്ഞില്ല. തുടര്‍ന്നുള്ള നാലുവരികളില്‍ ആടിനെ കടുവയില്‍ നിന്ന് രക്ഷിച്ച് രക്തസാക്ഷിയായ ‘ദേവരു’ എന്ന വീരനെക്കുറിച്ചുള്ള വിവരണമാണ്. 120 സെന്റീമീറ്റര്‍ ഉയരമുള്ള ശിലാപാളിയില്‍ ഇടതുവശത്താണ് വട്ടെഴുത്ത് ലിപികള്‍. തല വലതുവശത്തേക്ക് ചരിച്ച് വലതുകയ്യില്‍ കുന്തവുമായി കടുവയെ നേരിടുന്ന ചിത്രവുമുണ്ട്. അതിപുരാതനകാലത്ത് കന്നുകാലികളെ സംരക്ഷിക്കുന്നത് പുണ്യപ്രവര്‍ത്തിയായി കണ്ടിരുന്നു.
അന്ന് കന്നുകാലികളെ ഒരു കുടുംബത്തിന്റെ സാമ്പത്തികസ്രോതസ്സായും കണക്കാക്കിയിരുന്നു. കന്നുകാലികളെ വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നവരെ വീരന്മാരായി കണക്കാക്കുകയും അവരുടെ പേരില്‍ ശിലകള്‍ സ്ഥാപിക്കുകയും അവരെ ആരാധിക്കുകയും ചെയ്തിരുന്നതായി ചരിത്രം പറയുന്നു. ഇത് വ്യക്തമാക്കുന്ന ശിലാലിഖിതമാണ് തിരുപ്പൂരില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയുള്ള പൊങ്ങുപാളയത്ത് നിന്നും കണ്ടെടുത്തത്.
1200 ലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള ശിലാലിഖിതമാണ് കണ്ടെത്തിയതെന്ന് ശിലാലിഖിതം വിവര്‍ത്തനം ചെയ്ത വൈ.സുബ്ബരായലു പറഞ്ഞു. എസ്.രവികുമാറിന്റെ നേതൃത്വത്തില്‍ എസ്.സദാശിവം, ആര്.കുമാര്‍, കെ.പൊന്നുസ്വാമി, എസ്. വേലുസ്വാമി എന്നിവരടങ്ങിയ ഗവേഷകസംഘമാണ് ശിലാലിഖിതങ്ങള്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: