പി. ഷിമിത്ത്
കോഴിക്കോട്: ജന്മഭൂമി വാര്‍ത്തയും പ്രതിഷേധവും ഫലം കണ്ടു. മൂന്നരവര്‍ഷം നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് പുതിയങ്ങാടി പള്ളിക്കണ്ടിയില്‍ പടിഞ്ഞാറെ വട്ടക്കണ്ടി വീട്ടില്‍ കെ.പി. ജയജീഷിനുള്ള ഇന്‍ഷൂറന്‍സ് തുക ഉടന്‍ കൈമാറുമെന്ന് മത്സ്യഫെഡ് അറിയിച്ചു. ജയജീഷിന് നാലര ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചതായുള്ള യുണെറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയുടെ അറിയിപ്പ് കോഴിക്കോട് മത്സ്യഫെഡ് ജില്ലാ ഓഫീസില്‍ ലഭിച്ചു. ജൂലൈ നാലിനകം ഇന്‍ഷൂറന്‍സ് കമ്പനി മത്സ്യഫെഡിന് തുക കൈമാറും. പത്തിനകം ജയജീഷിന് തുക കൈമാറാനാകുമെന്ന് മത്സ്യഫെഡ് ജില്ലാ ഓഫീസ് അറിയിച്ചു.
അപകടത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ മത്സ്യത്തൊ ഴിലാളിയായ ജയജീഷിന് ലഭിക്കേണ്ട ഇന്‍ഷൂറന്‍സ് തുക മൂന്നര വര്‍ഷം കഴിഞ്ഞിട്ടും അനുവദിക്കാത്തതിനെക്കുറിച്ച് ‘ജന്മഭൂമി’ വാര്‍ത്ത നല്‍കിയിരുന്നു. ആനുകൂല്ല്യം നിഷേധിക്കുന്നതിനെതിരെ ജയജീഷിന്റെ ഭാര്യ സന്ധ്യയും മക്കളും വെള്ളയില്‍ മത്സ്യഫെഡ് ജില്ലാ ഓഫീസിന് മുമ്പില്‍ കുത്തിയിരിപ്പും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: