ന്യൂദല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം കൈലാസ്-മാനസരോവര്‍ തീര്‍ത്ഥയാത്ര നടത്തുമെന്ന പ്രഖ്യാപനത്തില്‍നിന്നും ഒളിച്ചോടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ, ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന ബുദ്ധിമുട്ടേറിയ തീര്‍ത്ഥയാത്ര വേണ്ടെന്ന നിലപാടിലാണ് രാഹുല്‍. അധ്യക്ഷന്റെ മലക്കം മറിച്ചില്‍ വിവാദമായതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നാണക്കേട് മറയ്ക്കാനാണ് കോണ്‍ഗ്രസ്സ് ശ്രമം.
തീര്‍ത്ഥയാത്രക്ക് സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ രാഹുല്‍ ഇതുവരെ അനുമതിക്കായി അപേക്ഷിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വെളിപ്പെടുത്തി. യാത്രക്കായി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. മാധ്യമങ്ങളുടെ സാനിധ്യത്തില്‍ നടക്കുന്ന നറുക്കെടുപ്പിലൂടെയാണ് തീര്‍ത്ഥാടകരെ തീരുമാനിക്കുന്നത്. ഈ നടപടികള്‍ രാഹുല്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് രവീഷ് കുമാര്‍ ചൂണ്ടിക്കാട്ടി.
സ്വകാര്യ ഏജന്‍സികളുടെ സഹായത്തോടെയും കൈലാസ് മാനസരോവര്‍ യാത്ര നടത്താം. ഇപ്രകാരം പോകുന്നവരുടെ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന് ലഭിക്കാറുണ്ട്. എന്നാല്‍ രാഹുല്‍ യാത്ര നടത്തുന്നതായി സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ഏപ്രില്‍ 29ന് ദല്‍ഹി രാംലീല മൈതാനത്ത് നടന്ന പരിപാടിയിലാണ് യാത്ര നടത്തുമെന്ന് രാഹുല്‍ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: