സെന്റ് പീറ്റേഴ്സ്ബര്‍ഗ്: മധ്യനിരയിലെ നിത്യഹരിത താരം ലൂക്ക മോഡ്രിച്ചിനെ മുന്നില്‍ നിര്‍ത്തി ക്രൊയേഷ്യ ലോകകപ്പില്‍ കുതിപ്പ് തുടരാന്‍ ഇറങ്ങുന്നു. പ്രാഥമിക റൗണ്ടിലെ എല്ലാ മത്സരങ്ങളിലും വിജയക്കൊടി പാറിച്ച അവര്‍ ഇന്ന് പ്രീ ക്വാര്‍ട്ടറില്‍ ഡെന്മാര്ക്കുമായി മാറ്റുരയ്ക്കും. നൊവ്ഗൊരോദിലെ നിഷ്നി സ്റ്റേഡിയത്തില്‍ രാത്രി 11.30നാണ് കിക്കോഫ്.
ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായാണ് ക്രൊയേഷ്യയുടെ മുന്നേറ്റം. ഗ്രൂപ്പ് സിയില്‍ നിന്ന് ഫ്രാന്‍സിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ഡെന്മാര്ക്ക് പ്രീ ക്വാര്‍ട്ടറില്‍ ഇടംനേടിയത്. ലോക ഫുട്ബോളിലെ മിന്നും താരങ്ങളടങ്ങിയ ക്രൊയേഷ്യ ഡെന്മാര്ക്കിനെതിരെയും 4-2-3-1 ശൈലിയിലായിരിക്കും കളത്തിലെത്തുക. ഐസ്ലന്ഡിനെതിരായ അവസാന കളിയില്‍ ഇറങ്ങിയ ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയാകും ക്രൊയേഷ്യ കളത്തിലെത്തുക. ഈ മത്സരത്തില്‍ പുറത്തിരുന്ന സൂപ്പര്‍ താരം മരിയോ മാന്‍സുകിച്ച്, മധ്യനിര താരം ആന്റെ റെബിച്ച്, ഇവാന് റാക്കിട്ടിച്ച്, മാഴ്സെലോ ബ്രോസോവിച്ച്, പ്രതിരോധത്തിലെ കരുത്തന് വിദ എന്നിവര്‍ ഡെന്മാര്ക്കിനെതിരെ ആദ്യ ഇലവനില്‍ എത്തിയേക്കും.
നേരത്തെ തന്നെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചതിനാലാണ് ഐസ്ലന്ഡിനെതിരെ ഇവര്‍ക്ക് വിശ്രമം അനുവദിച്ചത്. ഗ്രൂപ്പ് മത്സരത്തില്‍ മൂന്ന് കളികളും ജയിച്ച ക്രൊയേഷ്യ 7 ഗോളുകള്‍ അടിച്ചപ്പോള്‍ വഴങ്ങിയത് ഒരെണ്ണം മാത്രം. നൈജീരിയയെ 2-0നും അര്‍ജന്റീനയെ 3-0നും ഐസ്ലന്ഡിനെതിരെ 2-1നുമാണ് ഗ്രൂപ്പ് മത്സരങ്ങളില്‍ ക്രൊയേഷ്യ വിജയിച്ചത്. മധ്യനിരയില്‍ ലൂക്കാ മോഡ്രിച്ചാണ് സൂപ്പര്‍ താരം. കളിമെനയുന്നതിലും ഗോളടിക്കുന്നതിലും മോഡ്രിച്ചിനോളം പോന്ന താരങ്ങള്‍ നിലവില്‍ കുറവാണ്. അതുതന്നെയാണ് അവരുടെ ആത്മവിശ്വാസവും. കൂടാതെ കരുത്തുറ്റ പ്രതിരോധവും അവര്‍ക്കുണ്ട്. ആറാം ലോകകപ്പ് കളിക്കുന്ന ക്രൊയേഷ്യ 1998നുശേഷം ആദ്യമായാണ് നോക്കൗട്ട് റൗണ്ടിലെത്തുന്നത്.
പൊരുതാന്‍ കെല്പുള്ള ടീമാണ് ഡെന്മാര്ക്ക്. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളില്‍ ഒരു ജയവും രണ്ട് സമനിലയുമടക്കം 5 പോയിന്റ് നേടിയാണ് ഡാനിഷ് പട ഫ്രാന്‍സിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട് റൗണ്ടിലെത്തിയത്. 2002ന് ശേഷം ആദ്യമായാണ് അവര്‍ ഗ്രൂപ്പ് ഘട്ടം പിന്നിട്ട് രണ്ടാം റൗണ്ടിലെത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ 1-0ന് പെറുവിനെതിരെയാണ് ഏക വിജയം. ഓസ്ട്രേലിയക്കെതിരെ 1-1നും ഫ്രാന്‍സിനെതിരെ ഗോള്‍രഹിത സമനിലയും പാലിച്ചു. 4-3-3 ശൈലിയില്‍ ആക്രമണ ഫുട്ബോളിന് മുന്‍തൂക്കം നല്‍കിയായിരിക്കും ഡാനിഷ് പട ക്രൊയേഷ്യക്കെതിരെ കളത്തിലെത്തുക.
ക്രിസ്റ്റിയന്‍ എറിക്സണ്, മാത്ത്യാസ് ജോര്ജെന്സണ്, തോമസ് ഡെലാനി എന്നിവരാണ് ടീമിലെ സൂപ്പര്‍ താരങ്ങള്‍. മികച്ച ടീമാണെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ അവര്‍ക്ക് തിരിച്ചടിയായേക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ ആകെ രണ്ട് ഗോളുകളാണ് അവര്‍ക്ക് നേടാന്‍ കഴിഞ്ഞത്. ഒരെണ്ണം വഴങ്ങുകയും ചെയ്തു. ഇത് ആറാം തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടാനിറങ്ങുന്നത്. മുന്‍പ് അഞ്ച് തവണ ഏറ്റുമുട്ടിയതില്‍ രണ്ട് വീതം ജയം രണ്ടു ടീമുകള്‍ക്കും സ്വന്തം. ഒരെണ്ണംസമനിലയിലും. എന്തായാലും ദീര്‍ഘനാളത്തെ ഇടവേളയ്ക്കുശേഷം രണ്ട് ടീമുകളും ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് എത്തുമ്പോള്‍ പോരാട്ടം പൊടിപാറുമെന്നുറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: