തളിപ്പറമ്പ്: മുന്‍ റിട്ടയേര്‍ഡ് ഡെപ്യൂട്ടി സഹകരണ രജിസ്ട്രാര്‍ തൃച്ചംബരത്തെ പി.ബാലകൃഷ്ണന്റെ മരണവും സ്വത്ത് തട്ടിയെടുക്കലുമായി ബന്ധപ്പെട്ട സംഭവത്തില്‍ കൂടുതല്‍ പേര് പ്രതികളാകുമെന്ന് സൂചന. ഇത് സംബന്ധിച്ച് പോലീസ് നിയമോപദേശം തേടി.
തൃശൂര്‍ ക്രൈം ഡിറ്റാച്ച്മെന്റ് ബ്യൂറോ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണം പൂര്ത്തീയായതിനെ തുടര്‍ന്നാണ് പരേതന്റെ സ്വത്ത് തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ടവരെക്കൂടി പ്രതി ചേര്‍ക്കാന്‍ പയ്യന്നൂര്‍ പോലീസ് നടപടികള്‍ ആരംഭിച്ചത്.
കൃത്രിമ വിവാഹ ഫോട്ടോയും വിവാഹ സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെ മറ്റ് കൃത്രിമ രേഖകള്‍ നിര്‍മ്മിച്ച് നല്കിയവര്, വ്യാജ തെളിവുകളുടെ അടിസ്ഥാനത്തില്‍ പിന്തുടര്ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് നല്കിയ വില്ലേജ് ഓഫീസര്‍, ബാലകൃഷ്ണന്റെ വിധവ എന്ന പേരില്‍ പെന്ഷന് തരപ്പെടുത്തി സര്‍ക്കാറിന് ലക്ഷങ്ങളുടെ നഷ്ടം വരുത്തിയവര്‍, ബാലകൃഷ്ണന്റെ സ്വത്തുക്കള്‍ ക്രയവിക്രയം ചെയ്യുന്നതിന് കൂട്ടുനിന്നവര്‍, ലക്ഷങ്ങള്‍ വിലമതിക്കുന്ന തേക്ക് മരങ്ങള്‍ മുറിച്ച് കടത്തിയവര്‍ എന്നിവരെക്കൂടി കേസില്‍ പ്രതി ചേര്‍ക്കാനാണ് അന്വേഷണസംഘം നിയമോപദേശം തേടിയിട്ടുള്ളത്.
ബാലകൃഷ്ണന്റെ മരണം അദ്ദേഹത്തിന്റെ കോടികള്‍ ആസ്ഥിയുള്ള സ്വത്ത് വകകള്‍ തട്ടിയെടുക്കുന്നതിനായി ആസൂത്രണം ചെയ്തതാണെന്ന് സംശയിക്കുന്നതായി ആക്ഷന്‍ കമ്മറ്റി നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് നടന്ന അന്വേഷണമാണ് ബാലകൃഷ്ണന്റെ മരണത്തിന് പിന്നിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവന്നത്. കേസില്‍ പ്രതികളായ അഡ്വ.ഷൈലജ, ഭര്‍ത്താവ് കൃഷ്ണകുമാര്‍, ജാനകി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ജാനകിയൊഴികെ മറ്റ് രണ്ട് പേരെ കോടതി റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രതികള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന സംഭവങ്ങളാകയാല്‍ കൊടുങ്ങല്ലൂര്‍ പോലീസിന് കൈമാറിയ കേസ് തൃശൂര്‍ റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശപ്രകാരം ക്രൈം ഡിറ്റാച്ച്മെന്റ് ബ്യൂറോക്ക് കൈമാറുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഡിവൈഎസ്പി ഫ്രാന്‍സിസ് ഷെല്‍ബി നടത്തിയ അന്വേഷണമാണ് പൂര്‍ത്തിയായത്. തുടര്‍ന്നാണ് സംഭവവുമായി ബന്ധമുള്ളവരെയും കേസില്‍ പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: