മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഉഡാന്‍ (ഉഡേ ദേശ് കാ ആം നാഗരിക്) സര്‍വ്വീസ് വേണ്ടെന്ന വിമാനത്താവളം കമ്പനിയുടെ തീരുമാനത്തോടെ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാമെന്ന സാധാരണക്കാരുടെ മോഹം പൊലിയുന്നു. വിമാനത്താവള വികസനത്തിന് തിരിച്ചടിയാകുമെന്ന് ആശങ്കയില്‍ വിമാനത്താവള കമ്പനിയായ കിയാലിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചതോടെയാണ് ഉഡാന്‍ സര്‍വ്വീസ് വരില്ലെന്ന് ഉറപ്പായത്. കുറഞ്ഞ നിരക്കില്‍ വിമാനയാത്ര സാധ്യമാകുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതിയാണ് ഇതോടെ ഇല്ലാതാവുന്നത്.
ഉഡാന്‍ പദ്ധതിയില്‍ കേരളത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തെ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചത്. ഉഡാന്‍ സര്‍വ്വീസ് നടത്തുന്ന എയര്‍ലൈന്‍ കമ്പനികള്‍ക്ക് മാത്രമായി റൂട്ടുകള്‍ മൂന്നു വര്‍ഷത്തേക്ക് നല്‍കണമെന്നും വിമാനത്താവളം കൂലി വാങ്ങരുതെന്ന വ്യവസ്ഥയുമാണ് പിന്മാറാന് മുഖ്യകാരണമായി പറയുന്നത്. കണ്ണൂരില്‍ നിന്നും ചെന്നൈ, ഗാസിയാബാദ്, ബംഗളൂരു, ഹുബ്ലി, ഡല്‍ഹി, ഗോവ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് എല്ലാ ദിവസവും സര്‍വ്വീസ് നടത്താനായിരുന്നു തീരുമാനം. 2500 രൂപ മുതല്‍ 3000 രൂപ വരെയാണ് ഉഡാന്‍ പദ്ധതി പ്രകാരം യാത്രാനിരക്ക് എന്നതായിരുന്നു പ്രത്യേകത. എന്നാല്‍ പദ്ധതി പ്രകാരം വിമാനക്കമ്പനികള്‍ക്ക് നഷ്ടം വരുന്ന തുകയുടെ 20 ശതമാനം ലയബിലിറ്റി ഗ്യാപ് ഫണ്ട് ആയി സംസ്ഥാന സര്‍ക്കാരും ബാക്കി 80 ശതമാനം കേന്ദ്രസര്‍ക്കാറും വഹിക്കാനുള്ള ധാരണാപത്രത്തില്‍ ഏതാനും മാസം മുമ്പ് സംസ്ഥാന സര്‍ക്കാറിനു വേണ്ടി വ്യോമയാന കാര്യങ്ങളുടെ കൂടി ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഒപ്പുവെച്ചത്.
കണ്ണൂരില്‍ നിന്ന് ദിനം പ്രതി ബംഗളുരുവിലേക്ക് നൂറു കണക്കിന് പേരാണ് ദിവസവും റോഡുമാര്‍ഗ്ഗം സഞ്ചരിക്കുന്നത്. ഐടി കമ്പനികളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതായിരുന്നു ഉഡാന്‍ സര്‍വ്വീസ്. 2500 രൂപയ്ക്ക് കണ്ണൂരില്‍ നിന്ന് ഒരു മണിക്കൂര്‍ കൊണ്ട് ബംഗളൂരുവില്‍ എത്തിച്ചേരാന്‍ കഴിയും. ഇതിനു പുറമെ കൊച്ചി, തിരുവനന്തപുരം, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലും നിരവധി പേര് ട്രെയിന്‍ മാര്‍ഗ്ഗം സഞ്ചരിക്കുന്നുണ്ട്. കണ്ണൂര്‍ വിമാനത്താവളം വഴി ടൂറിസം, വ്യവസായം എന്നീ രംഗവുമായി ബന്ധപ്പെട്ട യാത്രികര്‍ക്ക് സേവനങ്ങള്‍ മെച്ചപ്പെടുത്തി വിമാനത്താവളം ലാഭത്തില്‍ എത്തിക്കുക എന്നതാണ് ഉദ്ദേശം.
ഇതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിലേക്ക് സര്‍വ്വീസ് നടത്താന്‍ എയര്‍ ഇന്ത്യ എമിറേറ്റ്സ്, ഖത്തര്‍ എയര്‍വേസ്, ഇത്തിഹാദ്, ഒമാന്‍ എയര്‍, എയര്‍ ഏഷ്യ, ഫ്ളൈ ദുബായ്, എയര്‍ അറേബ്യ, ഗള്‍ഫ് എയര്‍, ശ്രീലങ്കന്‍ എയര്‍വേസ് എന്നീ കമ്പനികളുമായി കിയാല്‍ അധികൃതര്‍ ഇതിനകം ചര്‍ച്ച നടത്തിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: