തലശ്ശേരി: ഒരു എസ്െയുടെ വീട്ടിലും മറ്റൊരു എസ്ഐയുടെ ബന്ധുവിന്റെ കടയിലുമടക്കം പത്ത് ദിവസത്തിനുള്ളില്‍ 15 ഇടങ്ങളില്‍ മോഷണം. ഇരുട്ടില്‍ കൂട് വിട്ട് കൂട് മാറുന്ന കള്ളനെ പിടിക്കാനാവാതെ തലശ്ശേരി, ധര്‍മ്മടം പോലീസുദ്യോഗസ്ഥര്‍ നട്ടംതിരിയുന്നു.
ധര്‍മ്മടം പോലീസ് പരിധിയിലെ മേലൂര്‍ യൂണിവേഴ്സിറ്റി സെന്ററിനടുത്ത പലചരക്ക് കടയില്‍ കയറി പതിനൊന്നായിരം രൂപയോളം കട്ടെടുത്ത് മോഷ്ടാവ് മുങ്ങിയത് ഇക്കഴിഞ്ഞ 18 ന് രാത്രിയിലാണ്. പണം അടിച്ചുമാറ്റിപ്പോകുമ്പോള് ഇതേ കടയില്‍ നിന്നെടുത്ത മുളക് പൊടി അകത്ത് വിതറാനും കള്ളന് അതിബുദ്ധി കാട്ടി. സ്ഥലത്തെ ഒരു എസ്ഐയുടെ ബന്ധുവിന്റേതായിരുന്നു കട. മോഷണം നടന്നതിന്റെ തൊട്ടടുത്ത ദിവസം കടയിലെത്തിയ പോലീസ് നായ കള്ളന്റെ മുളക്പൊടി പ്രയോഗത്തില്‍ മണം പിടിക്കാന്‍ ഏറെ പ്രയാസപ്പെട്ടു. ഒരു വിധം കിട്ടിയ മണവുമായി ഓടി യെത്തിയത് കുറച്ചകലെയുള്ള ഒരു സ്ഥാപനത്തിലെ സെക്യൂരിറ്റിക്കാരന്റെ മുറിയിലേക്കായിരുന്നു. പിന്നാലെ പാഞ്ഞ പോലീസ് ഇവിടെ കണ്ടെത്തിയതാവട്ടെ ഒരു പെണ്പട്ടിയെയായിരുന്നു. പോലിസ് നായക്ക് പിന്നാലെ കടയിലെത്തിയ വിരലടയാള വിദദ്ധര്ക്കും കിട്ടി ഒന്നിലേറെ കൈയ്യടയാളങ്ങള്‍. മോഷണവുമായി ബന്ധപ്പെട്ട് സംശയിച്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചവരുടെ രേഖാശാസ്ത്രവുമായി ഈ കൈയ്യടയാളങ്ങള്‍ വിദഗ്ദര്‍ ഒത്തു നോക്കിക്കൊണ്ടിരിപ്പാണ്.
ഈ സംഭവത്തിന് പിന്നാലെ ഇക്കഴിഞ്ഞ 23ന് കൊളശ്ശേരി പെരുന്തറ്റിലെ ഒരു എസ്ഐയുടെ വീട്ടില്‍ നേരം വെളുത്തപ്പോഴാണ് കള്ളന് കയറിയത്. വീട്ടുകാര്‍ മുന്‍വശത്തെ വാതില്‍ തുറന്നുവച്ച് തിരികെ പിന്‍വശത്തേക്ക് പോയി തിരിച്ചു വരുന്നതിനിടയില്‍ എസ്ഐയുടെ കിടപ്പുമുറിയില്‍ കയറിയ കള്ളന് പോലിസ് ഏമാന്റെ ഭാര്യ അലമാരയില്‍ അഴിച്ചു വച്ചിരുന്ന അഞ്ചര പവന്റെ താലിമാല, രണ്ട് വള, മോതിരം എന്നിവയുള്‍പ്പെടെ ഏട്ടു പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് അടിച്ചു മാറ്റിയത്. കള്ളനെപ്പറ്റിയുള്ള ചില സംശയങ്ങളുമായി തലശ്ശേരി പോലീസിപ്പോള്‍ എസ്ഐയുടെ വീട്ടുപരിസരത്ത് ചുറ്റിത്തിരിയുകയാണ്.
ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസം തലശ്ശേരി പുതിയ ബസ്സ് സ്റ്റാന്റിനടുത്ത എവികെ നായര്‍ റോഡിലുള്ള ആറ് കടകളിലാണ് ഒന്നിന് പിറകെ ഒന്നായി മോഷണം നടന്നത്. ഇതിന് ആഴ്ചകള്‍ക്ക് മുന്‍പ് മുകുന്ദ് ജംഗ്ഷനിലെ ലോഗന്‍സ് റോഡിലെ നാലോളം കടകളിലും സമാന രീതിയില്‍ മോഷണ പരമ്പര നടന്നിരുന്നുവെങ്കിലും കള്ളനെ ഇതേ വരെ കാണാനായിട്ടില്ല. ഇതിനിടെ കഴിഞ്ഞ ദിവസം എവികെ നായര്‍ റോഡിലെ കടകളില്‍ കയറിയ മോഷ്ടാവിന്റെ നിഴല്‍ ചിത്രങ്ങള്‍ അവിടത്തെ സിസിടിവിയില്‍ നിന്നും പോലീസിന് കിട്ടിയിട്ടുണ്ടെന്നതാണ് ഒരാശ്വാസമായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: