കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. വൈക്കം ഡിവൈ.എസ്.പി പി.കെ.സുഭാഷിന്റെ നേതൃത്വത്തിലായിരുന്നു മൊഴി രേഖപ്പെടുത്തിയത്.
കുറവിലങ്ങാടുള്ള ഗസ്റ്റ് ഹൗസില്‍ രണ്ടുവര്‍ഷത്തിനിടെ പലതവണ തന്നെ ബലാത്സംഗം ചെയ്തതെന്നാണ് കന്യാസ്ത്രീ പോലീസിന് മൊഴി നല്‍കിയത്. 2014 മേയില്‍ ബിഷപ്പ് താമസത്തിനായി ഗസ്റ്റ് ഹൗസിലെത്തിയപ്പോഴാണ് ആദ്യമായി പീഡിപ്പിച്ചത്. തുടര്‍ന്ന് രണ്ടുവര്‍ഷത്തിനിടെ 13 തവണ ബലാത്സംഗം ചെയ്തെന്നും കന്യാസ്ത്രീ കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന് നല്കിയ പരാതിയില്‍ പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ബിഷപ്പിനെതിരെ മാനഭംഗത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും കേസെടുത്തത്. വിശദമായ അന്വേഷണം നടത്തിയതിന് ശേഷം മാത്രം ബിഷപ്പിനെ ചോദ്യം ചെയ്താല്‍ മതിയെന്ന നിലപാടിലാണ് പോലീസ്.
എന്നാല്‍ കഴിഞ്ഞ 21 ന് തന്നെ വധിക്കുമെന്ന് കന്യാസ്ത്രീയടക്കം ആറ് പേര് ഭീഷണി മുഴക്കിയതായി ബിഷപ്പ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് കന്യാസ്ത്രീ പീഡന ആരോപണവുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: