കൊച്ചി: താരസംഘടനയായ അമ്മയിലെ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. അമ്മയിലേക്കില്ലെന്ന് നടന് ദിലീപ് അറിയിച്ചതിന് പിന്നാലെ പ്രസിഡന്റ് മോഹന്‍ലാല്‍ മോഹന്‍ലാല്‍ വിശദീകരണക്കുറിപ്പിറക്കിയിട്ടും വനിതാ താരങ്ങള്‍ ഇടഞ്ഞുനില്‍ക്കുകയാണ്. വിമന്‍ ഇന്‍ സിനിമാ കളക്ടീവിലെ നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ 14 നടിമാര്‍ കൂടി രാജിവെച്ചവര്‍ക്ക് പിന്തുണമായി എത്തി. അമ്മയെ രൂക്ഷമായി വിമര്‍ശിച്ചാണ് നടിമാര്‍ രംഗത്ത് വന്നത്.
അമ്മയില്‍ അംഗത്വത്തിന് ഒരു ലക്ഷം രൂപ വാങ്ങുന്നതു ജനാധിപത്യപരമല്ലെന്ന് നടിമാര്‍ ആരോപിച്ചു. അമ്മയുടേത് അപകടകരവും നിരുത്തരവാദപരവുമായ സമീപനമാണ്. ഇത്തരത്തില്‍ മനുഷ്യവിരുദ്ധമായി നിലകൊള്ളുന്ന ഒരു സംഘടനയുടെ ഭാഗമാകാനില്ലെന്നും അവര്‍ വ്യക്തമാക്കി.
അഭിജ ശിവകല, അമല അക്കിനെനി, അര്‍ച്ചന പദ്മിനി, ദര്‍ശന രാജേന്ദ്രന്, ദിവ്യ ഗോപിനാഥ്, ദിവ്യ പ്രഭ, ജോളി ചിറയത്ത്, കനി കുസൃതി, രഞ്ജിനി പിയര്‍, സജിത മഠത്തില്‍, സംയുക്ത നമ്പ്യാര്‍, ശാന്തി ബാലചന്ദ്രന്, ഷൈലജ അമ്പു, സുജാത ജനനേത്രി എന്നിവരാണ് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് പേജിലൂടെ വിമര്‍ശനമുന്നയിച്ചത്.
അംഗത്വം നിരാകരിക്കാനുള്ള കാരണങ്ങള്‍
* തുല്യവേതനം എന്നൊരു സങ്കല്പം പോലും നിലവിലില്ലാത്ത മേഖലയില്‍ ഒരു ലക്ഷം രൂപയോളം മെമ്പര്‍ഷിപ് ഫീസ് ചുമത്തുന്നത് ജനാധിപത്യപരമല്ല.
* തൊഴിലിടത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട് അവരെടുക്കുന്ന തീരുമാനങ്ങളെ പൂര്‍ണ്ണമായി വിശ്വസിക്കാന്‍ സാധ്യമല്ല.
* വിമന്‍ ഇന്‍ സിനിമാ കളക്ടീവ് സ്ഥാപക അംഗങ്ങള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങളോട് അമ്മ പുലര്‍ത്തുന്ന മൗനം അപകടകരവും നിരുത്തരവാദപരവുമാണ്.
* ആരോഗ്യകരവും ആശയപരവുമായ സംവാദത്തിന് കെല്‍പ്പില്ലാത്ത ഒരു സംഘടനയെ തള്ളിപ്പറയുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല.
* അമ്മയുടെ അടുത്ത കാലത്തെ ആഘോഷപരിപാടിയില്‍ അവതരിപ്പിച്ച പിന്തിരിപ്പന് സ്കിറ്റ്, കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാനുള്ള നടപടി, തുടങ്ങിയവ സ്ത്രീകളോടുള്ള സംഘടനയുടെ സമീപനം വ്യക്തമാക്കുന്നു.
* ഒരു സംവാദത്തിനെങ്കിലും വഴിതെളിക്കുന്ന ജനാധിപത്യ സംവിധാനം സ്രംഘടനയില് ഉടനൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല. സംഘടനയുടെ ചരിത്രം, ഫാന്‍സ് അസ്സോസിയേഷനുകള്‍, പ്രത്യേക താരകേന്ദ്രീകൃത കോക്കസുകള്‍, ഒക്കെ ചേര്‍ത്തെഴുതുന്ന, ഇത് വരെയുള്ള ചരിത്രം അത് ബോധ്യമാക്കുന്നു.
* ആത്മാഭിമാനമുള്ള സ്ത്രീകളെ ഉള്‍ക്കൊള്ളാന്‍, അവരുടെ തൊഴിലിടത്തെ ബഹുമാനിക്കാന്‍ തക്കവണ്ണം ഒരു പൊളിച്ചെഴുത്തിനു നിലവില്‍ സംഘടനയെ നിര്‍ണയിക്കുന്ന താരാധികാരരൂപങ്ങള്‍ക്ക് സാധിക്കില്ല.
* കെട്ടിക്കാഴ്ചകള്ക്കല്ലാതെ, സംഘടനാപരമായ ചുമതലകളില്‍, തീരുമാനങ്ങള്‍ എടുക്കുന്നതിലൊന്നും തന്നെ സ്ത്രീപങ്കാളിത്തം ഉറപ്പു വരുത്താന്‍ പ്രസ്തുത സംഘടന ശ്രമിച്ചിട്ടില്ല. ഇത്തരത്തില്‍ മനുഷ്യവിരുദ്ധമായി നിലകൊള്ളുന്ന ഒരു സംഘടനയുടെ ഭാഗമാകാനില്ല എന്നുറച്ചു പ്രഖ്യാപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: