ന്യൂദല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) ഏകീകരിക്കണമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയിലെ വിവരക്കേട് തുറന്നുകാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലിനും മേഴ്സിഡസ് കാറിനും എങ്ങനെയാണ് ഒരേ നികുതി ചുമത്താന്‍ സാധിക്കുകയെന്ന് അദ്ദേഹം രാഹുലിനോട് ചോദിച്ചു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നികുതി 18 ശതമാനമെന്ന ഒറ്റ സ്ലാബാക്കുമെന്നായിരുന്നു രാഹുലിന്റെ അവകാശവാദം.
നിലവില്‍ നൂറ്റി അമ്പതിലേറെ ഉത്പന്നങ്ങള്‍ക്ക് നികുതിയില്ലെന്ന് മോദി ചൂണ്ടിക്കാട്ടി. ഭക്ഷ്യവ്തുക്കള്ക്കും അവശ്യ സാധനങ്ങള്‍ക്കും പൂജ്യം മുതല്‍ അഞ്ച് ശതമാനം വരെയാണ് നികുതി. ജിഎസ്ടി വന്നതിന് ശേഷം നാനൂറോളം ഉത്പന്നങ്ങളുടെ നികുതി കുറഞ്ഞിട്ടുണ്ട്. 18 ശതമാനം നികുതി ഏര്‍പ്പെടുത്തി ഇതിന്റെയൊക്കെ നിരക്ക് ഉയര്‍ത്താനാണോ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി ചോദിച്ചു. 95 ശതമാനം ഉത്പന്നങ്ങളും ഇപ്പോള്‍ 18 ശതമാനം നികുതിക്ക് താഴെയാണെന്ന് വ്യക്തമാക്കിയ മോദി ജിഎസ്ടിയിലൂടെ ഇന്‍സ്പെക്ടര്‍ രാജ് അവസാനിപ്പിക്കാനായെന്നും അഭിപ്രായപ്പെട്ടു. ജിഎസ്ടി നടപ്പിലാക്കി ഒരു വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ സ്വരാജ്യ മാഗസിന് നല്കിയ അഭിമുഖത്തിലാണ് മോദി നിലപാട് വിശദീകരിച്ചത്.
നിലവില്‍ പൂജ്യം ശതമാനം, അഞ്ച് ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ അഞ്ച് സ്ലാബുകളിലായാണ് നികുതി. സാധാരണക്കാര്‍ക്കുള്ള അവശ്യ സാധനങ്ങള്‍ ഭൂരിഭാഗവും കുറഞ്ഞ നിരക്കുകളായ ആദ്യത്തെ രണ്ട് സ്ലാബുകളിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. രാഹുലിന്റെ നിലപാട് രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെയും അവശ്യ സാധനങ്ങളുടെയും വില വര്‍ധിക്കുന്നതിന് കാരണമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജിഎസ്ടി നടപ്പാക്കി ഒരു വര്‍ഷത്തിനുള്ളില്‍ ചെക്ക് പോസ്റ്റുകള്‍ ഒഴിവാക്കാനായിട്ടുണ്ട്. ചരക്ക് നീക്കത്തിനുള്ള കാലതാമസം ഇല്ലാതായത് രാജ്യത്ത് ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും ഇടയാക്കി. പരോക്ഷ നികുതിക്കാര്‍ 70 ശതമാനം വര്‍ദ്ധിച്ചു. 17 നികുതികളും 23 സെസുകളും ഒരു നികുതിയിലേക്ക് മാറി. നികുതി അടക്കുന്നതും ലളിതമായി. അദ്ദേഹം വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: