കോഴിക്കോട്: അമ്മയുടെ യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കി നടി ഊര്‍മ്മിള ഉണ്ണി. കോഴിക്കോട് ബഷീര്‍ അനുസ്മരണ വേദിയുടെ ബഷീര്‍ പുരസ്കാരം സ്വീകരിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍.
വീട്ടുവേലക്കാരി വീട്ടില്‍ നിന്ന് പോയിട്ട് മടങ്ങിയെത്തിയില്ലെങ്കില്‍ എന്താ തിരിച്ചുവരാത്തത് എന്ന് ചിന്തിക്കുന്ന അമ്മയെപ്പോലെ ദിലീപിനെ തിരിച്ചെടുക്കുന്നില്ലേ എന്ന് അന്വേഷിച്ചു. തനിക്ക് മാത്രമേ അതിന് ധൈര്യമുണ്ടായിരുന്നുള്ളൂ. ശേഷം വന്ന വാര്‍ത്തകള്‍ വളച്ചൊടിച്ചതാണ്. അമ്മയില്‍ നിന്ന് രാജി വെച്ചവര്‍ അത് അവരുടെ ഇഷ്ടത്തിന് ചെയ്തതാണ്. എല്ലാകാലത്തും ആ നടിക്കുണ്ടായതുപോലുള്ള പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലതും പുറത്ത് അറിഞ്ഞിരുന്നില്ല. നടി ആക്രമിക്കപ്പെട്ടുവെന്നതില്‍ ആര് പറയുന്നതാണ് സത്യമെന്നറിയില്ല. ദിലീപ് കുറ്റാരോപിതന് മാത്രമാണ്. എന്താണ് നടന്നതെന്ന് ആര്‍ക്കും അറിയില്ല. കേസ് നടക്കുകയാണ്. എന്താണ് ലാഘവത്തോടെ ഈ വിഷയത്തെ കാണുന്നതെന്ന ചോദ്യത്തിന് ജീവിതം പഠിപ്പിച്ചത് അങ്ങനെയാണ് എന്നായിരുന്നു ഊര്‍മിള ഉണ്ണിയുടെ മറുപടി.
നടി ആക്രമിക്കപ്പട്ട കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുക്കാന്‍ ആവശ്യമുന്നയിച്ച ഊര്‍മിള ഉണ്ണിക്കെതിരെ അവാര്‍ഡ്ദാന വേദിയിലും പ്രതിഷേധം പ്രതിഫലിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ മകള്‍ ഷാഹിനാ ബഷീര്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു. അവാര്‍ഡ് ലഭിച്ച അധ്യാപിക ദീപാ നിശാന്ത്, ഗുരുവായൂരപ്പന് കോളേജിലെ വിദ്യാര്‍ത്ഥികള്‍ എന്നിവരും ഊര്‍മിള ഉണ്ണിയുടെ നിലപാടില്‍ പ്രതിഷേധിച്ച് അവാര്‍ഡ്ദാന ചടങ്ങില്‍ നിന്നും വിട്ടുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: