മോസ്കോ: ആരാധകരെ ആവേശം കൊള്ളിച്ച മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഡെന്മാര്ക്കിനെ മുട്ടുകുത്തിച്ച് ക്രൊയേഷ്യ റഷ്യന്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
ഇരുടീമും ഒപ്പത്തിനൊപ്പം നിന്ന പോരാട്ടത്തില്‍ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും 1-1 ന് തുല്യത പാലിച്ചതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കുള്ള വഴി തുറന്നത്.
മികച്ച ഗോളിക്കു മുന്നില്‍ വിറയാര്‍ന്ന കാലുകള്‍ ലക്ഷ്യം കാണില്ലെന്ന് ആരോ പറഞ്ഞുവെച്ച പോലെ ഇരു ടീമില്‍ നിന്നും പെനാല്‍റ്റി കിക്കെടുത്തവര് ലക്ഷ്യം കാണാന്‍ പാടുപെട്ടു.
ക്രൊയേഷ്യയ്ക്കു വേണ്ടി ക്രമാരിച്ച്, മോഡ്രിച്ച്, റാക്കിറ്റിച്ച് എന്നിവര്‍ പെനാല്‍റ്റി എതിരാളികളുടെ ഗോള്‍വലയിലെത്തിച്ചപ്പോള്‍ ഡെന്മാര്ക്കിന്റെ കീറിനും ഡെഹലിക്കും മാത്രമാണ് ലക്ഷ്യം കാണാനായത്.
ക്വാര്‍ട്ടറില്‍ റഷ്യയാണ് ക്രൊയേഷ്യയുടെ എതിരാളികള്‍. 58-ാം സെക്കന്‍ഡില്‍ പിറന്ന ഗോളോടെ കണ്ണഞ്ചിപ്പിക്കുന്ന തരത്തിലായിരുന്നു മത്സരം തുടങ്ങിയത്. ത്രോയില്‍നിന്നു ലഭിച്ച പന്ത് മത്യാസ് ജൊര്ഗെന്സന് ക്രൊയേഷ്യന്‍ വലയിലേക്കു തള്ളിവിടുകയായിരുന്നു. റഷ്യന്‍ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോളായിരുന്നു ഇത്. എന്നാല്‍, ആഘോഷം അധിക സമയത്തേക്ക് നീണ്ടില്ല. മൂന്നു മിനിറ്റിനുള്ളില്‍ ക്രൊയേഷ്യ ഗോള്‍ മടക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: