കോട്ടയം: കന്യാസ്ത്രീയുടെ പരാതി കിട്ടിയിട്ടില്ലെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി. പരാതി ഇന്നുവരെ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. പരാതി അന്വേഷിക്കേണ്ടത് ജലന്ധര്‍ രൂപതയാണെന്നും ആലഞ്ചേരി പറഞ്ഞു. എന്നാല്‍ കര്‍ദിനാള്‍ നടപടി സ്വീകരിക്കാതെ കൈയൊഴിയുകയാണ് ചെയ്തതെന്ന് കന്യാസ്ത്രീ വെളിപ്പെടുത്തി. ബിഷപ്പ് ലത്തീന്‍ പ്രതിനിധി ആയതിനാല്‍ ഒന്നും ചെയ്യാനില്ലെന്ന് കര്‍ദിനാള്‍ പറഞ്ഞതായാണ് കന്യാസ്ത്രീയുടെ മൊഴി.
കര്‍ദിനാള്‍ കൈയൊഴിഞ്ഞതിനെ തുടര്‍ന്ന് ബിഷപ്പിന്റെ പീഡന വിവരം കാണിച്ച് മാര്‍പാപ്പയ്ക്കും പരാതി നല്കി. ഇ-മെയില്‍ വഴിയാണ് മാര്‍പാപ്പയ്ക്ക് പരാതി നല്‍കിയത്. മാര്‍പാപ്പയുടെ ഇന്ത്യന്പ്രതിനിധിക്കും രേഖാമൂലം പരാതി നല്‍കിയിരുന്നതായി കന്യാസ്ത്രീ വെളിപ്പെടുത്തി. ബിഷപ്പ് പീഡിപ്പിച്ചെന്ന് കോട്ടയം എസ്പിക്ക് നല്കിയ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും, പരാതിയില്‍ നിന്ന് പിന്മാറില്ലെന്നും കന്യാസ്ത്രീ വ്യക്തമാക്കി. കന്യാസ്ത്രീയുടെ മൊഴി വൈക്കം ഡിവൈഎസ്പി സുഭാഷ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. 72 പേജുകളിലായാണ് മൊഴി രേഖപ്പെടുത്തിയത്. പീഡിപ്പിക്കപ്പെട്ട ദിവസവും സമയവും അടക്കം വിശദമായ മൊഴിയാണ് നല്‍കിയത്.
പരാതിക്കാരിയെ പിന്തുണയ്ക്കുന്ന കന്യാസ്ത്രീകളുടെയും മൊഴി എടുക്കും. ഇതിനുശേഷം ജലന്ധറിലെത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. ക്രിമിനല്‍ നടപടി ചട്ടം 164 പ്രകാരം രണ്ടുദിവസത്തിനകം കന്യാസ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്തുമെന്നാണ് സൂചന. ഇതിനായി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് ഡിവൈഎസ്പി അപേക്ഷ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: