കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പരസ്പര വിരുദ്ധ മറുപടികളോടെ ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ച ഊര്‍മിള ഉണ്ണിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം. താര സംഘടനയായ അമ്മയുടെ അടുത്തിടെ നടന്ന യോഗത്തില്‍ നടന് ദിലീപിനെ തിരിച്ചെടുക്കണമെന്ന വിഷയത്തെ കുറിച്ച്് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു ഊര്‍മിള ഉണ്ണിയുടെ ഉരുണ്ടു കളിയും കൊഞ്ചി കുഴഞ്ഞുള്ള മറുപടിയും.
കോഴിക്കോട് നടന്ന അവാര്‍ഡുദാന ചടങ്ങിനിടെയായിരുന്നു നടിയോട് മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ആരാഞ്ഞത്. നടിക്കുണ്ടായ രീതിയിലുള്ള അനുഭവം, ഒരു അമ്മ എന്ന നിലയില്‍ പേടി തോന്നുന്നില്ലേ എന്ന ചോദ്യത്തിന്, ‘എനിക്ക് അമ്മയെ കാണണം, ഫോണ്‍ വരുന്നു’ എന്നൊക്കെയായിരുന്നു മറുപടി.
സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി പേര് ഊര്‍മിളക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. സത്യത്തില്‍ ഊര്‍മ്മിള ഉണ്ണിയോട് സഹതാപം തോന്നുന്നു. അവര്‍ക്ക് എന്തോ കാര്യമായ കുഴപ്പമുണ്ടെന്നും പരസ്പര ബന്ധമില്ലാത്ത സംസാരം മാത്രമല്ല, ഭാവവും ചേഷ്ടകളും നോക്കൂവെന്നുമാണ് എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ ഷാഹിന നഫീസ ഫേസ്ബുക്കില്‍ കുറിച്ചത്. ഇവര്‍ സംസാരിക്കുന്ന വിഡിയോയും ഷാഹിന പങ്കുവെച്ചിട്ടുണ്ട്. എഴുത്തുകാരി ശാരദക്കുട്ടി ഊര്‍മിളയെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: