കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച നടിമാരെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ ശ്രമം. നടിമാരുമായി ഉടന്‍ ചര്‍ച്ച നടത്തും. രാജി സ്വീകരിക്കേണ്ടെന്നും അമ്മയുടെ എക്സിക്യൂട്ടീവ് അംഗങ്ങള്‍ തീരുമാനിച്ചതായാണ് വിവരം. താരങ്ങളുടെ എല്ലാം സൗകര്യം കണക്കിലെടുത്ത് ജനറല്‍ ബോഡിയും വിളിക്കും. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഏറെ വിവാദമുണ്ടായ സാഹചര്യത്തിലാണിത്.
ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ഭാവന, രമ്യനമ്പീശന്, റിമ കല്ലിങ്കല്‍, ഗീതുമോഹന്‍ദാസ്, എന്നിവര്‍ അമ്മയില്‍ നിന്ന് രാജിവെച്ചിരുന്നു. ഇവര്‍ക്ക് പിന്തുണയുമായി രാഷ്ട്രീയ നേതൃത്വവും ചില നടിമാരും രംഗത്ത് വിന്നിരുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇവരുമായി ചര്‍ച്ച നടത്താമെന്ന് കഴിഞ്ഞദിവസം അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ ജനറല്‍ സെക്രട്ടറി ഇടവേളബാബുവും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
നാല് നടിമാര്‍ രാജിവച്ചതിന് പിന്നാലെ പത്മപ്രിയ, രേവതി, പാര്‍വതി എന്നിവര്‍ അടിയന്തര ജനറല്‍ ബോഡി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇവര്‍ക്ക് മറുപടിയായായാണ് യോഗം വിളിക്കാമെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു കത്തയച്ചിട്ടുള്ളത്. ജൂലൈ 13, 14 തീയതികളില്‍ യോഗം വിളിക്കാനായിരുന്നു നടിമാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, മോഹന്‍ലാല്‍ ലണ്ടനില്‍ സിനിമാ ചിത്രീകരണത്തിലാണ്. അതിനാലാണ് താരങ്ങളുടെ സൗകര്യം നോക്കി യോഗം വിളിക്കാമെന്ന് വ്യക്തമാക്കിയിട്ടുള്ളത്.
സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവില്‍ അംഗങ്ങളായ 14 നടിമാരും അമ്മയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. ഇതിനിടെ എക്സിക്യൂട്ടീവ് യോഗം എടുത്ത തീരുമാനത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ പ്രസിഡന്റായ മോഹന്‍ലാലിന്റെ തലയില്‍ കെട്ടിവെക്കാനും ചില കോണുകളില്‍ നിന്ന് ശ്രമമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് പ്രശ്നങ്ങള്‍ വേഗം തീര്‍ക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.
ഇതിനിടെ അമ്മയില്‍ നിന്ന് രാജിവെച്ച നടിമാരെ വിമര്‍ശിച്ചും ദിലീപിന് പിന്തുണയുമേകി അഡ്വ. സംഗീത ലക്ഷ്മണ് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു. ആക്രമിക്കപ്പെട്ട നടി പറഞ്ഞ കാര്യങ്ങള്‍ വിശ്വാസ യോഗ്യമല്ലാത്തതിനാലാണ് മറ്റു നടിമാര്‍ ദിലീപിനെതിരെ രംഗത്ത് വരാത്തതെന്നും അവര്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: