ശ്രീനഗര്‍: കശ്മീര്‍ താഴ്വരയില് സൈന്യത്തിനു നേരെ കല്ലെറിയുന്ന സ്ത്രീകളെ നേരിടാന്‍ സിആര്‍പി എഫ് 500 വനിതാ സൈനികരെ നിയോഗിച്ചു. കണ്ണീര് വാതക ഷെല്ലുകള്‍, മുളകുപൊടി നിറച്ച ഗ്രനേഡുകള്‍, പെല്ലറ്റ് ഗണ്‍ എന്നിവയുള്‍പ്പെടെ എല്ലാത്തരം യുദ്ധമുറകളിലും പരിശീലനം നേടുകയാണ് സി ആര്‍പിഎഫിന്റെ പ്രത്യേക വനിതാ വിഭാഗമിപ്പോള്. ഭീകരരെ തുരത്താനുള്ള ദൗത്യത്തിനിടയില്‍ സൈനികരെ കല്ലെറിയുന്നത് കശ്മീരില്‍ പതിവാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കല്ലെറിയുന്ന സ്ത്രീകളെ നേരിടുന്നത് ഈ വനിതാ സൈനികരായിരിക്കും. 2016 മുതലാണ് താഴ്വരയില് സൈനികരെ കല്ലെറിയുന്ന പ്രവണത തുടങ്ങിയത്. ഈ വര്‍ഷം ഇത്തരത്തിലുള്ള 300 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
താഴ്വരയുടെ ഭൂപ്രകൃതി, അവിടെയുള്ള അക്രമങ്ങളുടെ ഗതിവേഗം എന്നിവയുമായി പരിചയിച്ചു കഴിഞ്ഞ വനിതാ സൈനികര്‍ രാത്രിയുദ്ധത്തില്‍ പര്യാപ്തത നേടുന്നതിന് കണ്ണുകെട്ടി പരിശീലനം നേടുകയാണിപ്പോള്‍. ആയുധങ്ങള്‍ തകരാറിലായാല്‍ നിമിഷങ്ങള്‍ക്കകം അതിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും പരിശീലനം നല്‍കുന്നുണ്ട്.
പെട്ടെന്നുള്ള ഭീകരാക്രമണങ്ങളെ നേരിടുന്നതിനും വനിതാസേനയെ സന്നദ്ധമാക്കുമെന്ന് സിആര്‍പിഎഫിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. ശ്രീനഗറിലെ ഹുംഹുമാ സൈനിക കേന്ദ്രത്തില്‍ നിന്ന് 45 ദിവസത്തെ പരിശീലനത്തിനു ശേഷം ഇവരെ അനന്ത്നാഗ്, ബദ്ഗാം, കുല്‍ഗാം, പുല്‍വാമ, ഷോപ്പിയാന്‍ തുടങ്ങിയ കലാപസാധ്യതയുള്ള മേഖലകളില്‍ വിന്യസിക്കും. നിയമവാഴ്ച ഉറപ്പു വരുത്തുന്നതിനുള്ള നടപടികള്‍ക്കായി വനിതാസൈനികരെ നേരത്തേ നിയോഗിച്ചിട്ടുണ്ടെങ്കിലും നിര്‍ണായക സന്ദര്‍ഭങ്ങളില്‍ അവരെ ഉപയോഗപ്പെടുത്തുന്നത് അപൂര്‍വമായിരുന്നുവെന്ന് സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ രാജീവ് റായ് ഭട്നഗര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: