മുംബൈ: മഹാരാഷ്ട്രയിലെ ദുലെ ജില്ലയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമെന്ന് തെറ്റിദ്ധരിച്ച് അഞ്ചുപേരെ തല്ലിക്കൊന്ന സംഭവത്തില്‍ 23 പേര് പോലീസ് കസ്റ്റഡിയില്‍. റയിന്പട വില്ലേജില്‍ നിന്നുള്ളവരാണ് പിടിയിലായത്. എല്ലാവരും 20നും 30നുമിടയില്‍ പ്രായമുള്ളവരാണ്.
ഞായറാഴ്ചയാണ് ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ വന്നിറങ്ങിയ അഞ്ചുപേരെ കുട്ടികളെ തട്ടിയെടുക്കാന്‍ വന്നവരെന്ന് ആരോപിച്ച് ഒരു സംഘം തല്ലിക്കൊന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഒരു സംഘത്തെക്കുറിച്ച് ഈ മേഖലയില്‍ വ്യാപക പ്രചാരണം നടന്നിരുന്നു. ബസ്സിറങ്ങിയ സംഘത്തിലെ ഒരാള്‍ ഒരു പെണ്‍കുട്ടിയോട് സംസാരിക്കുന്നത് കണ്ടതാണ് ഗ്രാമവാസികളെ പ്രകോപിതരാക്കിയത്.
ഗ്രാമത്തില്‍ പ്രതിവാരചന്ത കൂടുന്ന വേളയില്‍ ഭിക്ഷാടനത്തിനെത്തിയതായിരുന്നു സംഘം. സോലാപ്പൂര്‍ ജില്ലയിലെ ഖാവെ ഗ്രാമത്തിലെ ഭരത്ശങ്കര്‍ ബോസ്ലെ, ദാദാറാവു ശങ്കര്‍ ബോസ്ലെ, രാജു ബോസ്ലെ, ഭരത് മാല്വെ എന്നിവരും മനേവാഡി ഗ്രാമത്തില്‍നിന്നുള്ള അനഗു ഇന്‍ഗോലെ എന്നിവരാണ് ദാരുണമായി മര്‍ദനമേറ്റ് മരിച്ചത്. 35 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. സംഭവത്തിന് നേതൃത്വം കൊടുത്ത 12 പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: