കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലെ ഭീകരാക്രമണത്തില്‍ മരിച്ചവര്‍ 19 ആയി. സിഖുകാരും ഹിന്ദുക്കളും അടക്കം 17 പേരാണ് കൊല്ലപ്പെട്ടത്.
നിരവധി പേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. മരണ സംഖ്യ ഉയര്‍ന്നേക്കാം. സിഖുകാരും ഹിന്ദുക്കളും ധാരാളം താമസിക്കുന്ന ഭാഗത്ത ചന്തയിലാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. അല്‍പ്പം അകലെ ഗവര്‍ണറുടെ വസതിയില്‍ പ്രസിഡന്റ് അഷ്റഫ് ഘനി ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് ചാവേറാക്രമണം.
ഒക്ടോബര്‍ 20ന് നടക്കുന്ന പാര്‍ലമെന്റ്, ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന അവതാര്‍ സിങ്ങ് ഖല്‍സയും കൊല്ലപ്പെട്ടവരില്‍ പെടുന്നു. മല്‍സര രംഗത്തുള്ള ഒരേ ഒരു സിഖുകാരനായിരുന്നു ഖല്‍സ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരാക്രമണത്തെ അപലപിച്ചു. ഭീരുക്കളുടെ നടപടിയാണിതെന്ന് അഫ്ഗാനിലെ ഇന്ത്യന്‍ എംബസി പ്രതികരിച്ചു.
ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. ബഹുദൈവാരാധകരെയാണ് തങ്ങള്‍ കൊന്നത്. ഐഎസ് സന്ദേശത്തില്‍ പറഞ്ഞു. പത്തു ലക്ഷത്തോളം ഹിന്ദുക്കളും സിഖുകാരുമാണ് ഒരിക്കല്‍ ഇവിടെയുണ്ടായിരുന്നത്. ഇന്ന് ഇത് വെറും 300 കുടുംബങ്ങൡലേക്ക് ഒതുങ്ങിയതായി അഫ്ഗാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: