ആലപ്പുഴ: കത്തോലിക്കാ സഭയിലെ കൊള്ളരുതായ്മകള്‍ക്കെതിരെ എറണാകുളം-അങ്കമാലി അതിരൂപതാ പുരോഹിതന് ഫാ. അഗസ്റ്റിന് വട്ടോലി. ചേര്‍ത്തല കൊക്കോതമംഗലം മാര്‍ത്തോമാ തീര്‍ഥാടന ദേവാലയത്തില്‍ ദുക്റാന തിരുനാളിനോട് അനുബന്ധിച്ച് നല്കിയ സന്ദേശത്തിലാണ് സഭയിലെ അടിച്ചമര്‍ത്തലുകള്‍ക്കും ഏകാധിപത്യത്തിനുമെതിരെ അദ്ദേഹം ആഞ്ഞടിച്ചത്.
ഇന്ന് നമ്മുടെ കന്യാസ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു. അവര്‍ അനുഭവിക്കുന്ന പീഡകള്‍ കണ്ടില്ലെന്ന് നടിക്കരുത്. അവരുടെ അധ്വാനമാണ് നമ്മുടെ പല സ്വത്തും. അത് പുരോഹിത മേധാവികള്‍ ധൂര്‍ത്തടിക്കുന്നു. പുരോഹിത നേതൃത്വത്തിനെതിരെ സംസാരിച്ചതിന്റെ പേരില്‍ ഒരു കന്യാസ്ത്രീയെ ക്രൂരമായി വളഞ്ഞിട്ട് ആക്രമിച്ചു കളഞ്ഞു. ഭയന്നുപോയ അവര്‍ എഴുത്തുനിര്‍ത്തി. നാം സംസാരിക്കണം. സംസാരിക്കാത്തതാണ്, നിശബ്ദതയാണ് ഈ സമൂഹത്തെ ഇല്ലാതാക്കി കൊണ്ടിരിക്കുന്നത്.
യൂറോപ്പിലും മറ്റും പല പള്ളികളും ഇന്ന് ബാറുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ഡാന്‍സ്ബാറുകളും ആയി മാറിക്കഴിഞ്ഞു. അതിന്റെ കാരണമന്വേഷിച്ചുപോകുമ്പോഴാണ് ചീഞ്ഞഴുകലിന്റെ ബാക്കിപത്രമാണ് അവിടെ സംഭവിച്ചതെന്ന് തിരിച്ചറിയുന്നത്. ആത്മീയത എന്നാല്‍ വായ്പൂട്ടിയിരിക്കലല്ല. ഇടവക സംസാരിക്കണം. വിശ്വാസി സമൂഹവും സന്യാസിനികളും പെണ്‍കുട്ടികളും സ്ത്രീകളും കുട്ടികളും സംസാരിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.
സഭയുടെ സ്വത്ത് കൈകാര്യം ചെയ്യേണ്ടത് വിശ്വാസിസമൂഹമാണ്. സ്വത്ത് മെത്രാന്മാരുടെയും മാര്‍പാപ്പയുടെയും കൈകളിലേക്ക് മാറിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. 1599ലെ ഉദയംപേരൂര്‍ സൂനഹദോസിലൂടെ സ്വത്ത് കൈകാര്യം ചെയ്യുന്നത് മെത്രാനും മാര്‍പാപ്പയും ഏറ്റെടുത്തു. അന്നാരംഭിച്ചു മാര്‍ത്തോമ പാരമ്പര്യത്തിന്റെ തകര്‍ച്ച. ഭൂമി കുംഭകോണങ്ങളും പീഡന വാര്‍ത്തകളും വിശ്വാസികളെ ഏറെ വേദനിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: