തിരുവനന്തപുരം: കൊച്ചിയില്‍ സെപ്തംബറില്‍ നടത്തുന്ന ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവില്‍ അറുപതു രാജ്യങ്ങളില്‍നിന്നായി ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി സോണല്‍തല എല്‍എസ്ജി ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തില്‍ ആദ്യമായാണ് ആയുഷ് കോണ്‍ക്ലേവ് നടത്തുന്നത്.
ആയിരം പ്രതിനിധികളെയാണ് പ്രതീക്ഷിച്ചിരുന്നെങ്കിലും 23 രാജ്യങ്ങളില്‍നിന്നായി മൂവായിരം പേര് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മറ്റ് രാജ്യങ്ങളില്‍നിന്നുള്ള പാരമ്പര്യ അറിവുകളെ ഇവിടെ പരിചയപ്പെടുന്നതിനൊപ്പം നമ്മുടെ അറിവുകള്‍ അവര്‍ക്ക് നല്കുന്നതിനുമാണ് കോണ്‍ക്ലേവ് ലക്ഷ്യം വയ്ക്കുന്നത്. കേരളത്തിന്റെ പാരമ്പര്യസ്വത്തായ ആയുര്‍വേദത്തെ ചികിത്സ എന്നതിനപ്പുറം ടൂറിസവുമായി ചേര്‍ത്ത് വ്യാവസായികമായി മാറ്റാന്‍ കഴുന്നത് എങ്ങനെയാണെന്നും ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ.സി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. വി.എസ്. ശിവകുമാര്‍ എംഎല്‍എ, ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ ഡോ. ജമുന, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. അനിതാ ജേക്കബ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: