മലപ്പുറം: കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ 22 ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് അവര്‍ അറിയാതെ എത്തിയത് 40 കോടി രൂപ. പുല്ലാട്ട് സുരേഷ്കുമാര്‍ എന്നയാളുടെ മൊബൈലില്‍ ഒരുകോടി രൂപ ക്രെഡിറ്റായതായി ഞായറാഴ്ച സന്ദേശം ലഭിച്ചു. എടിഎമ്മില്‍ പോയി പരിശോധിച്ചപ്പോള്‍ ഇത് ശരിയാണെന്ന് മനസ്സിലായ സുരേഷ് അന്തംവിട്ടു. സുരേഷിനെ കൂടാതെ 21 പേരുടെ അക്കൗണ്ടിലേക്കും സമാനമായി പണം ഒഴുകിയെത്തിയിരുന്നു. ഇവരുടെയെല്ലാം ശമ്പള അക്കൗണ്ടുകളാണിത്. 90 ലക്ഷം മുതല്‍ 19 കോടി രൂപ വരെയാണ് വിവിധ അക്കൗണ്ടുകളിലേക്ക് എത്തിയത്. ബാങ്ക് അവധിയായതിനാല്‍ കൂടുതല്‍ അന്വേഷിക്കാനും സാധിച്ചില്ല.
സംഭവത്തില്‍ വിചിത്രമായ വിശദീകരണമാണ് ബാങ്ക് അധികൃതര്‍ നല്‍കിയത്. ആരുടെയും അക്കൗണ്ടിലേക്ക് പണം നല്‍കിയിട്ടില്ല. പണം വന്നെന്ന സന്ദേശം മാത്രമാണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചതെന്നും എസ്ബിഐ വിശദീകരിച്ചു. തിരിച്ചറിയല്‍ രേഖകള്‍ യഥാസമയം നല്കി കെവൈസി അപ്ഡേറ്റ് ചെയ്യാത്തവരെ ബാങ്കിലെത്തിച്ച് രേഖകള്‍ വാങ്ങാനുള്ള തന്ത്രമായിരുന്നു ഈ വന്‍തുകകളുടെ സന്ദേശമെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. പണം കിട്ടിയതായുള്ള സന്ദേശം നല്‍കിയതിന് പിന്നാലെ ഇവരുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു.
ബാങ്കിലെത്തി രേഖകള്‍ കൈമാറിയവരുടെ അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. ഒരു അറിയിപ്പില്‍ തീര്‍ക്കാവുന്ന പ്രശ്നത്തില്‍ അനാവശ്യ സന്ദേശമയച്ച് ഭീതി പരത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. സംഭവത്തില്‍ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: