കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവിനെ കുത്തിക്കൊന്ന കേസില്‍ അഞ്ച് പോപ്പുലര്‍ ഫ്രണ്ട്-ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍. കോട്ടയം സ്വദേശി ബിലാല്‍, മഹാരാജാസില്‍ ഒന്നാം വര്‍ഷ ബിരുദത്തിന് ചേര്‍ന്ന പത്തനംതിട്ട സ്വദേശി ഫറൂഖ്, ഫോര്‍ട്ടുകൊച്ചി സ്വദേശി റിയാസ്, ഖാലിദ്, സനദ് എന്നിവരാണ് പിടയിലായത്.
അഭിമന്യൂവിനൊപ്പം കുത്തേറ്റ അര്‍ജുന്റെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. കുത്തേറ്റ മറ്റൊരു വിദ്യാര്‍ഥി വിനീതും ചികിത്സയിലാണ്. 20 അംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ വന്ന എട്ടു ബൈക്കുകള്‍ പോലീസ് പിടിച്ചെടുത്തു. ബാക്കിയുള്ള പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.
ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളെ സ്വീകരിക്കാനുള്ള ഒരുക്കത്തിനിടെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ കോളേജിനടുത്ത് സംഘര്‍ഷം ഉണ്ടായത്. പുറത്തു നിന്നെത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടുകയായിരുന്നു. നെഞ്ചിന് കുത്തേറ്റ അഭിമന്യുവിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബിഎസ്സി രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയാണ് അഭിമന്യു.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ രാവിലെ പത്തരയോടെ മഹാരാജാസ് കോളേജില്‍ പൊതുദര്‍ശനത്തിന് വച്ചു. മന്ത്രിമാരായ ഡോ. തോമസ് ഐസക്, എം.എം. മണി, എംഎല്‍എമാരായ എസ്. ശര്‍മ, എം. സ്വരാജ്, പി.ടി. തോമസ്, ഹൈബി ഈഡന് എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
പതിനൊന്നരയോടെ മൃതദേഹം സ്വദേശമായ വട്ടവടയിലേക്ക് കൊണ്ടുപോയി. വട്ടവട കൊട്ടക്കാമ്പൂര്‍ രണ്ടാം വാര്‍ഡില്‍ സൂപ്പവീട്ടില്‍ എസ്.ആര്. മനോഹരന്റെ മകനാണ്. അമ്മ: ഭൂപതി. സഹോദരന്: പരിജിത്ത് സഹോദരി: കൗസല്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: