പുത്തൂര്‍(കൊല്ലം): കള്ളക്കഥയുടെ മറപിടിച്ച് സൈനികന്റെ വീടിനുനേരെ പോപ്പുലര്‍ ഫ്രണ്ട് ആക്രമണം. ഗോസംരക്ഷകര്‍ മുസ്ലീങ്ങളെ ആക്രമിച്ചെന്ന കള്ളവാര്‍ത്ത പ്രചരിപ്പിച്ച് സൈനികനെ കള്ളക്കേസില്‍ കുടുക്കിയ ഭീകരസംഘമാണ് അദ്ദേഹത്തിന്റെ വീട് ആക്രമിച്ച് തകര്‍ത്തത്. പുത്തൂര്‍ തെക്കുംപുറം സതീഷ് നിലയത്തില്‍ വിഷ്ണുവിന്റെ വീടിനു നേരെയാണ് ഇന്നലെ പകല്‍ പതിനൊന്ന് മണിയോടെ ആക്രമണം നടന്നത്.
വീട്ടിലുണ്ടായിരുന്ന വിഷ്ണുവിന്റെ അമ്മ സുഭദ്രയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നമ്പര്‍ പ്ലേറ്റ് മറച്ച വാഹനത്തില്‍ മുഖംമൂടിയണിഞ്ഞ് എത്തിയ അക്രമിസംഘം വീടിന്റെ ജനലുകളും കതകുകളും തകര്‍ത്തു. പൂജാമുറിയില്‍ കടന്ന് ദേവന്മാരുടെ ചിത്രങ്ങളും നിലവിളക്കുകളും നശിപ്പിച്ചു. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളെയും കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികളെയും വാളുകാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു അക്രമം.
മുസ്ലിമായ ഇറച്ചിക്കടക്കാരനെ പശു കടത്താരോപിച്ച് ഗോസംരക്ഷകര്‍ മര്‍ദിച്ചെന്ന ചാനല്‍ പ്രചാരണം ഏറ്റെടുത്താണ് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ അഴിഞ്ഞാടിയത്. കഴിഞ്ഞയാഴ്ച വിഷ്ണുവും സുഹൃത്ത് ഗോകുലും ബൈക്കില്‍ കൊട്ടാരക്കരയിലേക്ക് വരുമ്പോള്‍ മുസ്ലിം സ്ട്രീറ്റിലാണ് സംഭവം. കശാപ്പിനു കൊണ്ടുപോവുകയായിരുന്ന കാലികള്‍ ലോറിയിലെ കെട്ടുപൊട്ടി വീഴാറായി നില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടത് ചൂണ്ടിക്കാണിച്ചതിനെത്തുടര്ന്നുണ്ടായ വാക്ക് തര്‍ക്കം സംഘര്‍ഷത്തിലെത്തുകയായിരുന്നു.
ഈ സംഭവത്തെ വര്‍ഗീയമായി ചിത്രീകരിച്ച ന്യൂസ്18 ചാനലാണ് തീവ്രവാദി സംഘടനകള്‍ക്ക് ആവേശമായത്. തര്‍ക്കവും സംഘര്‍ഷവും ഗോസംരക്ഷകര്‍ നടത്തിയ ആക്രമണമാണെന്ന ചാനല്‍ വാര്‍ത്ത മുതലെടുത്ത് പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ ഭീകരര്‍ സോഷ്യല്‍ മീഡിയ വഴി വര്‍ഗീയപ്രചാരണം അഴിച്ചുവിടുകയായിരുന്നു. സിപിഎമ്മും കോണ്‍ഗ്രസ്സും മതഭീകരര്‍ക്കൊപ്പം ചേര്‍ന്നു.
എന്താണ് നടന്നതെന്ന് പോലും അന്വേഷിക്കാതെ പോലീസ് സൈനികനെ കസ്റ്റഡിയിലെടുക്കുകയും കള്ളക്കേസ് ചുമത്തി റിമാന്‍ഡ് ചെയ്യിക്കുകയുമായിരുന്നു. വീട് വളഞ്ഞ് ഭീകരരെ കസ്റ്റഡിയിലെടുക്കുംപോലെയാണ് നിമിഷനേരം കൊണ്ട് അന്ന് സൈനികനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.
വിഷ്ണുവിന്റെ ജാമ്യാപേക്ഷ ഇന്നലെ പരിഗണിക്കാനിരിക്കെയാണ് ആസൂത്രിതമായ അക്രമം. സംഭവസ്ഥലത്തുനിന്നും പന്ത്രണ്ടോളം കിലോമീറ്റര്‍ ദൂരെയുള്ള വീട് തെരഞ്ഞുപിടിച്ച് നശിപ്പിക്കുകയായിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: