മോസ്ക്കോ: ലോകകപ്പിലെ തങ്ങളുടെ അമ്പതാം മത്സരത്തില്‍ വിജയം നേടി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കുതിക്കാന്‍ സ്വീഡന് ഇറങ്ങുന്നു. പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡാണ് അവരുടെ എതിരാളികള്‍. രാത്രി 7.30 നാണ് മത്സരം.
ഒരു വമ്പന്‍ ടൂര്‍ണമെന്റില്‍ ഇതാദ്യമായാണ് ഈ ടീമുകള്‍ ഏറ്റുമുട്ടുന്നത്. 2002ല്‍ മാല്മോയില് നടന്ന സൗഹൃദ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പിടിച്ചു. ലോകകപ്പില്‍ സ്വീഡന് ഇതുവരെ കളിച്ച 49 മത്സരങ്ങളില്‍ 18 വിജയവും അത്രയും തന്നെ തോല്‍വികളും ഏറ്റുവാങ്ങി. 13 മത്സരങ്ങള്‍ സമനിലയായി.
ഗ്രൂപ്പ് എഫില്‍ ആറു പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തിയാണ് സ്വീഡന് പ്രീ ക്വാര്‍ട്ടറിലെത്തിയത്. മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തിലും വിജയം നേടി. ഗ്രൂപ്പ് ഇ യില്‍ അഞ്ചു പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തിയാണ് സ്വിറ്റ്സര്‍ലന്‍ഡ് നോക്കൗട്ടില്‍ കടന്നത്.
അവസാന രണ്ട് മത്സരങ്ങള്‍ കളിച്ച ടീമില്‍ ഒരു മാറ്റവുയാണ് സ്വീഡന് ഇന്നിറങ്ങുക. സസ്പെന്‍ഡ് ചെയ്യപ്പെട്ട സെബാസ്റ്റിയന് ലാര്‍സന്‍ പകരം ഒസ്കര് ഹില്ജേമാര്ക്കിനേയോ ഗുസ്റ്റാവ് സെന്സണെയോ അവസാന ടീമില്‍ ഉള്‍പ്പെടുത്തും.
സ്വിറ്റ്സര്‍ലന്‍ഡ് 1994, 2006, 2014 ലോകകപ്പുകളില്‍ പ്രീക്വാര്‍ട്ടറിലെത്തിയിരുന്നു. ഈ മൂന്ന് തവണയും അവര്‍ ഒരു ഗോള്‍ പോലും അടിക്കാതെ യഥാക്രമം സ്പെയിന്, ഉക്രെയിന്, അര്‍ജന്റീന ടീമുകളോട് തോറ്റു പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: