തിരുവനന്തപുരം: 4207 കോടി രൂപയുടെ പദ്ധതിക്കായി കുട്ടനാട് പാക്കേജ് പുതുക്കി സമര്‍പ്പിക്കാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ ആറു നദികള്‍ മാലിന്യ വിമുക്തമാക്കാന്‍ 1073 കോടി രൂപയുടെ പദ്ധതിക്കും യോഗം രൂപം നല്കി.
പമ്പ, അച്ചന്‍കോവില്‍, മണിമല, മീനച്ചല്‍, മൂവാറ്റുപുഴ, കൊടൂര് എന്നീ നദികളാണ് മാലിന്യമുക്തമാക്കുന്നത്. കുട്ടനാട് വികസനത്തിനായി പതിമൂന്നാം ധനകാര്യകമ്മിഷന് അനുവദിച്ച 177.45 കോടി രൂപയില്‍ 120 കോടി രൂപ ചെലവഴിച്ച് കുടിവെള്ള പദ്ധതി ഏര്‍പ്പെടുത്താന്‍ വാട്ടറ് അതോറിറ്റിയെ ചുമതലപ്പെടുത്തി.
കനാലുകളുടെ ആദ്യഘട്ട നവീകരണം ഒരു മാസത്തിനുള്ളിലും രണ്ടാംഘട്ട നവീകരണം ആറ് മാസത്തിനുള്ളില്‍ ടെണ്ടര്‍ ചെയ്യും. തണ്ണീര്‍മുക്കം ബണ്ട് 65.79 കോടി രൂപയും തോട്ടപ്പിള്ളി സ്പില്‍വേ 1.52 കോടി രൂപയും മുടക്കി നവീകരിക്കും. പാക്കേജിന്റെ ഭാഗമായി 180 കൊയ്ത്ത് മെതിയന്ത്രങ്ങള്‍ വാങ്ങിയിട്ടുണ്ട്. ഇതില്‍ ഇരുപതെണ്ണം കോട്ടയം ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കും.
5 ശതമാനം തുക കേന്ദ്രസര്‍ക്കാരും 25 ശതമാനം സംസ്ഥാന സര്‍ക്കാരും വഹിക്കുന്ന രീതിയിലാണ് പദ്ധതി. ഇതു നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനു മേല്‍ സമ്മര്‍ദം ചെലുത്താന്‍ യോഗം തീരുമാനിച്ചു. കുട്ടനാട് പാക്കേജിന് ആദ്യം കേന്ദ്രാനുമതി കിട്ടിയത് 1839.65 കോടി രൂപയ്ക്കായിരുന്നു.
കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുത്തതും നടപ്പാക്കുന്നതിലെ കാലതാമസവുമാണ് പദ്ധതി ചെലവ് 4207 കോടി രൂപയായി വര്‍ധിക്കാന്‍ കാരണമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയെ കൂടാതെ കൃഷിമന്ത്രി കെ.പി. മോഹനന്, ജലവിഭവ മന്ത്രി പി.ജെ. ജോസഫ്, കുട്ടനാട് സ്പെഷ്യല്‍ ഓഫിസര്‍ കെ.ബിജു ഐഎഎസ്, വകുപ്പ് അധ്യക്ഷര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: