തായ്ലൻഡിൽ ഗുഹയില്‍ കുടുങ്ങിയിരുന്ന ഫുട്ബോള്‍ ടീമിലെ 12 കുട്ടികളെയും അവരുടെ കോച്ചിനെയും 10 ദിവസങ്ങളുടെ തിരച്ചലിന് ശേഷം കണ്ടെത്തി. വിനോദ സഞ്ചാരത്തിനായി ഒരു ദിവസത്തെ യാത്രയ്ക്കായി ഗുഹ കാണാന്‍ എത്തിയ കുട്ടികളും കോച്ചുമാണ് വെള്ളം കയറിയതിനെ തുടര്‍ന്ന് ഗുഹയില്‍ അകപ്പെട്ടു പോയത്.
10 ദിവസമായി നടക്കുന്ന തിരച്ചിലിന് ഒടുവില്‍ ഇന്നലെ ബ്രീട്ടീഷ് മുങ്ങല്‍ വിദഗ്ദ്ധരായ രണ്ട് പേരാണ് ഈ കുട്ടികളെ കണ്ടെത്തിയത്. 13 പേരും സുരക്ഷിതമായി തന്നെ ഗുഹയില്‍ ഉണ്ട്. ഫേസ്ബുക്കില്‍ തായ് സർക്കാർ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കുട്ടികളുമായി ഇരുവരും സംസാരിക്കുന്നതും രക്ഷിക്കാനായി ഉടന്‍ എത്തുമെന്നും പറയുന്നുണ്ട്.
11 വയസ്സു മുതല്‍ 13 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടി തിരച്ചലിനായി ഏഴു രാജ്യങ്ങളോളമാണ് തായ്ലൻഡുമായി സഹകരിച്ചത്. ഇന്ന് ഇവരെ കണ്ടെത്തിയ ആള്‍ക്കാര്‍ക്കൊപ്പം ഡോക്ടര്‍മാരെയും ഭക്ഷണ സാധനങ്ങളും കുട്ടികളെ കണ്ടെത്തിയ സ്ഥലത്തേക്ക് എത്തിക്കും.
കുട്ടികളുടെ ആരോഗ്യ നില അനുവദിക്കുമെങ്കില്‍ മാത്രമെ അവരെ പുറത്തെത്തിക്കാന്‍ സാധിക്കൂ എന്നാണ് സർക്കാർ അറിയിച്ചത്. ആരോഗ്യ നില ശരിയാകുന്നത് വരെ അവരെ സംരക്ഷിക്കലാകും പ്രഥമ ലക്ഷ്യമെന്നും സർക്കാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: