ന്യൂദല്‍ഹി: കനത്ത പേമാരിയെ തുടർന്ന് ഇന്ത്യയില്‍ നിന്നുള്ള ആയിരത്തിലധികം കൈലാസ മാനസരോവര്‍ യാത്രികര്‍ നേപ്പാളില്‍ കുടുങ്ങി കിടക്കുന്നു. സിമികോട്ടില്‍ 525 പേരും, ഹില്‍സ, ടിബറ്റന്‍ മേഖല എന്നിവിടങ്ങളിലായി യഥാക്രമം 500, 550 എന്നീ ക്രമത്തിലാണ് യാത്രികരാണുള്ളത്. കുടുങ്ങി കിടക്കുന്നവരില്‍ 40 പേര് മലയാളികളും 290 പേര് കര്‍ണാടകയില്‍ നിന്നുള്ളവരുമാണ്.
നേപ്പാളിലെ ആരോഗ്യ രക്ഷാ മേഖല പരിമിതമായതുകൊണ്ടു തന്നെ കാര്യങ്ങള്‍ ശരിയാകുന്നതു വരെ തീര്‍ത്ഥാടകരെ ടിബറ്റന്‍ പ്രദേശത്തു തന്നെ പാര്‍പ്പിക്കാനാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് എംബസി നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ സ്ഥിതിഗതികള്‍ കാര്യക്ഷമമായി പരിശോധിക്കുന്നുണ്ട്.
യാത്രികരെ മറ്റേതെങ്കിലും പാതയിലൂടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ഹെലികോപ്ടറുകളടക്കമുള്ള സൈനിക സേവനം പ്രയോജനപ്പെടുത്തുന്നതും അധികൃതർ പദ്ധതിയിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: