ഹരാരെ: ഓസ്ട്രേലിയന്‍ ട്വന്റി-20 നായകന് ആരോണ്‍ ഫിഞ്ചിന് ലോക റെക്കോര്‍ഡിന്റെ തിളക്കം. അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ എന്ന റെക്കോര്‍ഡാണ് ഫിഞ്ച് സ്വന്തം പേരില്‍ കുറിച്ചത്.
സിംബാബ്വെയില് നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആതിഥേയര്ക്കെതിരേയായിരുന്നു ഫിഞ്ചിന്റെ ബാറ്റിംഗ് വെടിക്കെട്ട്. 76 പന്തില്‍ 172 റണ്‍സ് അടിച്ചുകൂട്ടിയ ഫിഞ്ച് 16 ഫോറും 10 സിക്സും പറത്തി. ഫിഞ്ചിന്റെ അതിവേഗ സെഞ്ചുറി കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് രണ്ടു വിക്കറ്റിന് 229 റണ്‍സ് അടിച്ചൂകൂട്ടി.
ഫിഞ്ചിന് കൂട്ടായി നിന്ന ഓപ്പണര്‍ ഡാര്‍സി ഷോര്‍ട്ട് 46 റണ്‍സ് നേടി. ഇരുവരും ഒന്നാം വിക്കറ്റില്‍ 223 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതും ലോക റെക്കോര്‍ഡാണ്. 2013ല്‍ ഇംഗ്ലണ്ടിനെതിരേ നേടിയ 156 റണ്‍സ് എന്ന സ്വന്തം റെക്കോര്‍ഡ് തന്നെയാണ് ഫിഞ്ച് തിരുത്തിക്കുറിച്ചത്.
ക്രിസ് ഗെയ്ലിന്റെ പേരിലാണ് ട്വന്റി-20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. ഐപിഎല്ലില്‍ ഗെയ്ല് നേടിയ 175 റണ്‍സിന് മൂന്ന് റണ്‍സ് അകലെ ഫിഞ്ച് ഹിറ്റ് വിക്കറ്റായി പുറത്താവുകയായിരുന്നു. രണ്ടു പന്തുകള്‍ ബാക്കി നില്‍ക്കുമ്പോഴാണ് ഫിഞ്ച് പുറത്തായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: