കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ ഇസ്ലാമിക തീവ്രവാദികള്‍ കൊലചെയ്ത സംഭവത്തില്‍ അന്വേഷണം കൂടുതല്‍ സംഘടനകളിലേക്ക് നീളുന്നു. വൈക്കത്ത് മതം മാറിയ അഖിലയുടെ കേസുമായി ബന്ധപ്പെട്ടു വിധിപറഞ്ഞ ഹൈക്കോടതിയിലെ ജഡ്ജിമാര്‍ക്കെതിരെ ഭീഷണി മുഴക്കിയവരെക്കുറിച്ചാണ് അന്വേഷിക്കുന്നത്. അഭിമന്യുവിന്റെ കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നവരില്‍ 13 പേര് കോളേജിനു പുറത്തു നിന്നുള്ളവരായിരുന്നു എന്നു വ്യക്തമായതോടെയാണ് പോലീസിന്റെ ഈ നീക്കം.
2017 മെയ് 29നാണ് മുസ്ലിം ഏകോപന സമിതിയുടെ പേരില്‍ ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 2,500 പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും 17 പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്.
കൊലയാളികളില്‍ രണ്ടു പേര് മാത്രമാണ് മഹാരാജാസ് കോളേജ് വിദ്യാര്‍ഥികളെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ ബിലാലും ഒളിവിലുള്ള മുഹമ്മദുമാണ് ഇവര്‍. പുറത്തുനിന്നുള്ളവര്‍ പോപ്പുലര്‍ ഫ്രണ്ട,് എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നും വ്യക്തമായ സാഹചര്യത്തിലാണ് പോലീസ് അന്വേഷണം ഈ വഴിക്ക് നീളുന്നത്.
പോസ്റ്റര്‍ ഒട്ടിക്കാനായി ക്യാമ്പസ് ഫ്രണ്ടിന്റെ പത്തംഗ സംഘമാണെത്തിയത്. എസ്എഫ്ഐ വിദ്യാര്‍ഥികളുമായി തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് മറ്റ് അഞ്ച് പേരെ വിളിച്ചു വരുത്തുകയായിരുന്നു. കേസില്‍ 15 പ്രതികളുണ്ടെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
വടുതല സ്വദേശി മുഹമ്മദാണ് കേസിലെ മുഖ്യപ്രതി. കോളേജിലെ മൂന്നാം വര്‍ഷ അറബിക് ബിരുദ വിദ്യാര്‍ഥിയായ ഇയാള്‍ ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: