മനസ്സിന്റെ നിശ്ചലാവസ്ഥ അഥവാ ശാന്തി തന്നെയാണ് സാക്ഷാത്കാരം. സംശയമുള്ള പക്ഷം ആ സംശയത്തെ ദുരീകരിച്ചാല്‍ മതി. അനാത്മാകാരങ്ങളെ ആത്മാവെന്നു തെറ്റിദ്ധരിക്കുന്നതിലാണ് വിചാരങ്ങള്‍ ഉണ്ടാകുന്നത്.
അനാത്മാകാരങ്ങളൊഴിയുമ്പോള്‍ ആത്മാകാരം തെളിയും. എവിടെ സ്ഥലമുണ്ടാക്കാനും അവിടെ ഇരിക്കുന്നതിനെ മാറ്റിയാല്‍ മതി. സ്ഥലം മറ്റൊരിടത്തു നിന്നും കൊണ്ടുവരേണ്ടാ, സാധനങ്ങള്‍ ഞെരുങ്ങിയിരിക്കുമ്പോഴും സ്ഥലമവിടെയുണ്ട്. വിചാരമില്ലായ്മ ശൂന്യമല്ല. ശൂന്യം കാണാന്‍ ഒരാള്‍ ഉണ്ടായിരുന്നിരിക്കണം. ജ്ഞാനാജ്ഞാനങ്ങള്‍ മനസ്സിനുള്ളവയാണ്. ഇവയ്ക്കു കാരണം ദ്വൈതബോധമാണ് . ആത്മാവ് ജ്ഞാനാജ്ഞാനങ്ങള്‍ക്കതീതമാണ്. അതു സ്വയം പ്രകാശമാണ്. ആത്മാവിനെ കാണാന്‍ ഇനി ഓരത്മാവാവശ്യമില്ലതാനും. ആത്മാവല്ലാത്തത് അനാത്മാവ്.
അനാത്മാവിന് ആത്മാവിനെ കാണാന്‍ കഴിയുകയില്ല. ആത്മാവിനെ കാണാനോ കേള്‍ക്കാനോ സാദ്ധ്യമല്ല. അത് ഇവക്കെല്ലമാതീതമാണ്. അത് അതു മാത്രമായ ശുദ്ധബോധമാണ്. കളഞ്ഞുപോയി എന്നു തെറ്റിദ്ധരിച്ചിരുന്ന കണ്ഠാഭരണത്തെ ഓര്‍മ്മയില്‍ കൂടി കഴുത്തില്‍ തന്നെ ഉണ്ടെന്നറിഞ്ഞപ്പോള്‍ ഉടമസ്ഥയ്ക്ക് ആഭരണം പുത്തനായിക്കിട്ടിയെന്നു തോന്നിയതുപോലെയാണ്, സാക്ഷാത്കാരം പുതിയതായി ലഭിച്ചുവെന്നു തോന്നുന്നതും. അതു(തന്റെ ആത്മാവ്) മുന്‍പു തന്നെ ഉള്ളതാണല്ലോ എന്നറിയുന്നതാണ് സാക്ഷാല്‍ക്കാരം.
അജ്ഞാനത്തെ ഒഴിക്കുന്നതിനു തുല്യമാണിത്. മനസ്സിനെ അന്വേഷിച്ചപ്പോഴുണ്ടായ ഭ്രമത്താലാണ് ശൂന്യം കണ്ടത്. വിചാരിക്കുന്നവനെ വേണം അന്വേഷിക്കാന്‍. അവനെപ്പറ്റി നിന്നാല്‍ ചിന്തകള്‍ എല്ലാം മറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: