മഹാഭാരത യുദ്ധത്തിലേക്ക് കഥാഗതിയെ തിരിച്ചു വിടുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട കാരണമായ (സഭാപര്‍വ്വത്തിലെ) ദ്രൗപദീ വസ്ത്രാക്ഷേപത്തിന,് അധമനായ ദുശ്ശാസനന്, രജസ്വലയും ഏകവസ്ത്രധാരിണിയുമായ അബലയെ വലിച്ചിഴച്ചു കൊണ്ടുവന്നപ്പോള്‍ സഭയില്‍ സന്നിഹിതരായിരുന്ന എല്ലാവരോടും പ്രത്യേകിച്ചും ധര്മ്മജ്ഞരെന്ന് വിശ്വസിക്കപ്പെടുന്ന കുരുവൃദ്ധരോടും വിദ്വാന്മാരോടും ദ്രൗപദി വളരെ പ്രസക്തമായ ഒരു ചോദ്യം ചോദിക്കുന്നു- ദ്യൂതത്തില്‍ താന്‍ യഥാര്‍ത്ഥത്തില്‍ പണയപ്പെട്ടിട്ടുണ്ടോ അതോ ഇല്ലയോ, താന്‍ ജിതയോ അജിതയോ, എന്നു പറയണം. അവിടെ ആ രാജസഭയില്‍ സന്നിഹിതരായിരുന്ന ഒരാളും ഒന്നും മിണ്ടാതെ ഇരുന്നപ്പോള്‍ ദുര്യോധനന്റെ തന്നെ അനുജനായ വികര്ണ്ണന്, ദ്രൗപദിയുടെ ചോദ്യത്തിന് എന്തുകൊണ്ട് കാരണവന്മാരാരും ഉത്തരം കൊടുക്കുന്നില്ല എന്നു ചോദിച്ചു. യുധിഷ്ഠിരന് സ്വയം പണയപ്പെട്ടതിനു ശേഷമാണ് ദ്രൗപദിയെ പണയപ്പെടുത്തിയതെന്നും അതേ കാരണത്താല്‍ ദ്രൗപദി പണയപ്പെട്ടിട്ടില്ലെന്നുമുള്ള തന്റെ അഭിപ്രായം ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. (ഇതേകാര്യം മഹാധര്മ്മജ്ഞനും ധര്‍മ്മിഷ്ഠനും ആയ വിദുരര്‍ ദ്രൗപദി ഈ ചോദ്യം ചോദിക്കുന്നതിന് മുന്‍പ് തന്നെ പറഞ്ഞിരുന്നതുമാണ്.) അതായിരുന്നു, സത്യവും. അഥവാ അതായിരുന്നില്ല സത്യം എന്നു വന്നാല്‍ കൂടി ആ സമയത്തെ വികടമായ പരിതസ്ഥിതിയില്‍ വ്യാപകമായ ധര്‍മ്മത്തിന്റെ രക്ഷയ്്ക്ക് അങ്ങനെ പറയേണ്ടത് ആവശ്യമായിരുന്നില്ലേ?
എന്നാല്‍, ഭീഷ്മര്‍ ഇങ്ങനെയാണ് പറഞ്ഞത്; ”ധര്‍മ്മത്തിന്റെ സ്വരൂപം വളരെ സൂക്ഷ്മമാണ്. ആര്‍ക്കും അത് അറിയാവതല്ല”
ഭീഷ്മര്‍ തുടര്‍ന്ന് പറഞ്ഞു-
”ലോകത്തില്‍ ധര്മ്മമായതെന്തു കാണുമോ ബലിയാംപുമാന്
മറ്റുള്ളോരാലഭിഹിതം അധര്‍മ്മം, ധര്മ്മവേളയില്”
(അതായത്; ബലമുള്ളവര്‍ പറയുന്നതാണ് ധര്‍മ്മം മറ്റുള്ളവര്‍ പറഞ്ഞാലും അത് അധര്മ്മമായേ വരൂ)
ഇതിന്റെ താത്പര്യാര്‍ത്ഥം- കയ്യൂക്കുള്ളവനാണ് കാര്യക്കാരന്‍, അയാള്‍ പറയുന്നതാണ് ധര്‍മ്മം. മറ്റുള്ളവര്‍ പറയുന്നത് അപ്രസക്തമാണ്. ( ചുരുക്കത്തില്‍ ദുര്യോധനനാണ് ഇവിടെ ബലശാലി. അയാള്‍ പറയുന്നതേ നടക്കൂ. അതുകൊണ്ട് ഞാന്‍ ഒന്നും പറയുന്നില്ല എന്നല്ലേ?)
ഇങ്ങനെ എങ്ങുമെങ്ങും തൊടാതെയാണ് ഭീഷ്മര്‍ ദ്രൗപദിയുടെ വ്യക്തമായ ചോദ്യത്തിനുത്തരം പറഞ്ഞത്. വലുതായിരിക്കുന്ന അധര്‍മ്മം അവിടെ ആസന്നമായി നടക്കാന്‍ പോകുന്നു എന്ന്് ഉറപ്പായിക്കഴിഞ്ഞ ആ വിപന്നമായ ചുറ്റുപാടില്‍, ദ്രൗപദി യഥാര്‍ത്ഥത്തില്‍ പണയപ്പെട്ടതാണെന്ന് ചിന്തിച്ചാല്‍ പോലും ധര്‍മ്മമായി കരുതപ്പെടേണ്ട സന്ദര്‍ഭമാണ്. അതാണ് അത്യന്തികമായ ഹിതസാധനമാര്ക്കേണ്ഡേയ മഹര്‍ഷി ധര്മ്മവ്യാസനിലൂടെ പറഞ്ഞകാര്യം. ”വിപര്യയേ കൃതോളധര്മ്മ”- ഇവിടെ അനുസ്മരിക്കേണ്ടതാണ്. പക്ഷേ ധര്‍മ്മജ്ഞനെന്നു പുകള്‍ക്കൊണ്ട ഭീഷ്മര്‍ക്ക് എന്തേ ഇങ്ങനെ പറയാന്‍ കഴിയാതിരുന്നത്? ആ സമയം അന്തമില്ലാത്ത വസ്ത്രങ്ങള്‍ ദ്രൗപദിക്കു നല്കി അവളേയും ധര്‍മ്മത്തേയും പരിരക്ഷിച്ച ഭഗവാന് കൃഷ്ണന്റെ ‘ധര്‍മ്മരക്ഷോപായം’ മറക്കാതിരിക്കുക. ഇവിടെ കുട്ടികൃഷ്ണമാരാര് ഭീഷ്മരുടെ ഈ വരികള്‍ക്ക് യുധിഷ്ഠിരന് ധര്‍മ്മവും സത്യവും ഒന്നും കണക്കാക്കാതെ പൗരുഷപൂര്വ്വം ബലം കാട്ടിയിരുന്നെങ്കില്‍ അതു മതിയായിരുന്നു. അദ്ദേഹം മൗനമായിരിക്കുമ്പോള്‍ ഞാനെന്തു പറയാനാണ് എന്നാണ് അര്‍ത്ഥം കല്പിക്കുന്നത്. എന്നാല്‍ തന്റെ സത്യം പാലിക്കുന്നതിന് നിരന്തരവ്യഗ്രത പുലര്‍ത്തുന്ന ഭീഷ്മര്‍ യുധിഷ്ഠിരന്റെ കാര്യത്തില്‍ സത്യവും ധര്‍മ്മവും ഒന്നും ബാധകമല്ലെന്നു പറയുമോ?)
(‘ഭാരതപര്യടന’ ത്തില്‍ ഭീഷ്മരുടെ ധര്‍മ്മ നിശ്ചയം എന്ന ലേഖനം കാണുക.)
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: