കൊല്‍ക്കത്ത: ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ജൂലൈ 27ന്. ഇന്ത്യയിലെ എല്ലാ മേഖലയില്‍ നിന്നും കാണാന്‍ കഴിയുന്ന ചന്ദ്രഗ്രഹണം ഒരു മണിക്കൂര്‍ 43 മിനിറ്റ് നീണ്ടുനില്‍ക്കുമെന്ന് കൊല്‍ക്കത്തയിലെ എം.പി. ബിര്‍ള പ്ലാനിറ്റോറിയത്തിലെ റിസര്‍ച്ച് ആന്റ് അക്കാദമിക് ഡയറക്ടര്‍ ദേബിപ്രസാദ് ദുരാരി പറഞ്ഞു.
പൂര്ണചന്ദ്രഗ്രഹണത്തിന് മുന്‍പും ശേഷവുമായി ഒരു മണിക്കൂര്‍ നീളുന്ന ഭാഗിക ഗ്രഹണവമുണ്ടാകും. സൗത്ത് അമേരിക്കയിലെ പല ഭാഗങ്ങളിലും ആഫ്രിക്ക, പശ്ചിമേഷ്യ, മധ്യേഷ്യ എന്നിവിടങ്ങളിലും ഗ്രഹണം ലഭ്യമാകും. 27ന് രാത്രി 11.54ന് ഭാഗിക ഗ്രഹണമാരംഭിക്കും. പൂര്‍ണ ചന്ദ്രഗ്രഹണം 28 ന് പുലര്‍ച്ചെ 1ന് തുടങ്ങും. 1.52 മുതല്‍ 2.43 വരെയുള്ള സമയത്താണ് പൂര്‍ണ ചന്ദ്രഗ്രഹണമുണ്ടാവുക. ഇതിനുശേഷം പുലര്‍ച്ചെ 3.49 വരെ ഭാഗിക ഗ്രഹണമുണ്ടാകും. പൂര്‍ണ ചന്ദ്രഗ്രഹണവേളകളില് ചന്ദ്രന് തെളിഞ്ഞ ഓറഞ്ച് നിറത്തില്‍ നിന്നും രക്തചന്ദ്രനായോ കടും തവിട്ടുനിറത്തില്‍ നിന്നും ചാരനിറത്തിലോ മാറാം. നഗ്നനേത്രങ്ങള്‍ കൊണ്ട് പൂര്‍ണ ചന്ദ്രഗ്രഹണത്തെ നിരീക്ഷിക്കാം.
ഇതിനുമുമ്പ് പൂര്‍ണ ചന്ദ്രഗ്രഹണമുണ്ടായത് ജനുവരി 31 നായിരുന്നു. അന്ന് ഗ്രഹണം ഒരു മണിക്കൂര്‍ 16 മിനിറ്റ് നീണ്ടുനിന്നിരുന്നു. ജൂലൈ 27നുശേഷം പൂര്‍ണ ചന്ദ്രഗ്രഹണമുണ്ടാകുക. 2019 ജനുവരി 21 നാണ്. അന്ന് ഗ്രഹണം ഒരു മണിക്കൂര്‍ രണ്ട് മിനിറ്റ് മാത്രമാവും നീണ്ടുനില്‍ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: