ബാങ്കോക്ക്: തായ്ലന്ഡിലെ ഗുഹയില്‍ കുടുങ്ങിപ്പോയ ഫുട്ബോള്‍ ടീമിലെ പന്ത്രണ്ട് കുട്ടികളേയും അവരുടെ പരിശീലകനേയും മോചിപ്പിക്കാന്‍ ഇനിയും മാസങ്ങള്‍ വേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്.
ഗുഹയ്ക്കുള്ളില്‍ സുരക്ഷിതരായി അവരെ കണ്ടെത്തി. പക്ഷേ, ഗുഹാമുഖം പരിപൂര്‍ണമായി അടഞ്ഞു പോയതിനാല്‍ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കാന്‍ മാസങ്ങള്‍ വന്നേക്കുമെന്നാണ് സൂചന. അടുത്തകാലത്തു ലോകം കണ്ട ഏറ്റവും വിപുലമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ദിവസങ്ങള്‍ക്കു ശേഷം ഇവരെ ഗുഹയില്‍ കണ്ടെത്തിയത്.
തായ്ലന്ഡിലെ ചിയാങ് റായി പ്രവിശ്യയില്‍ നിരവധി ഗുഹകളുള്ള പ്രദേശത്താണ് ഇവര്‍ കുടുങ്ങിയത്. കനത്ത മഴയില്‍ നിന്ന് രക്ഷതേടി ഇവര്‍ ഒരു ഗുഹയില്‍ അഭയം പ്രാപിക്കുകയായിരുന്നു. എന്നാല്‍ വെള്ളപ്പൊക്കത്തില്‍ ഗുഹാമുഖം വലിയ പാറക്കല്ലുകളും മണ്ണും വന്ന് അടഞ്ഞു പോയി. പതിനൊന്നു മുതല്‍ പതിനാറു വയസ്സു വരെയുള്ള കുട്ടികളാണ് ഗുഹയില്‍പ്പെട്ടു പോയത്. ഇരുപത്തഞ്ചുകാരനാണ് ഇവര്‍ക്കൊപ്പമുള്ള പരിശീലകന്.
ലോകമാകെ ആകാംക്ഷയോടെ വീക്ഷിച്ച രക്ഷാപ്രവര്‍ത്തനത്തില്‍ വിവിധ രാജ്യങ്ങളിലെ സൈനികരുള്‍പ്പെടെ ആയിരത്തോളം പേരാണ് പങ്കെടുത്തത്.
ഗുഹയിലേക്കുള്ള വഴികളിലാകെ വെള്ളം നിറഞ്ഞതിനാല്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ വിവിധ മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കുകയാണെന്ന് തായ്ലന്‍ഡിന്റെ സൈനിക വക്താക്കള്‍ അറിയിച്ചു. ഗുഹയ്ക്കുള്ളില്‍ ഉയര്‍ന്നു നിന്ന പാറയ്ക്കു മുകളിലാണ് ഇവര്‍ അഭയം തേടിയത്. ബ്രിട്ടനില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധരുടെ സംഘമാണ് ഇവരെ കണ്ടെത്തിയത്. ഇവര്‍ക്കുള്ള ഭക്ഷണവും വെള്ളവും മറ്റും എത്തിക്കാനും മുങ്ങല്‍ വിദഗ്ധരുടെ സേവനം ആവശ്യമാണ്.
ഗുഹയ്ക്കുള്ളിലെ വെള്ളം പുറത്തേക്ക് പമ്പു ചെയ്തുകളയാനുള്ള ശ്രമമാണ് സൈന്യത്തിലെ എന്‍ജിനീയര്‍മാര്‍ തുടരുന്നത്. എന്നാല്‍ അതേ സമയം തന്നെ ഗുഹയ്ക്കുള്ളില്‍ വെള്ളം നിറയുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. മഴയടങ്ങി, ഗുഹയ്ക്കുള്ളിലെ വെള്ളം താഴുന്നതു വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. ഇതു വേണ്ടി വന്നാല്‍ ചുരുങ്ങിയത് നാലുമാസമെങ്കിലും ഭക്ഷണവും വെള്ളവും പുറത്തു നിന്ന് ഇവര്‍ക്ക് എത്തിച്ചു കൊടുക്കേണ്ടി വരും.
സമാന്തരമായി തുരങ്കം നിര്‍മിച്ച് അതിലൂടെ ഇവരെ പുറത്തെത്തിക്കാനുള്ള സാധ്യതകള്‍ ആരാഞ്ഞെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു. അടുത്തുള്ള ചെറിയ നിര്‍മാണ പ്രവര്‍ത്തനം പോലും ഗുഹ ഇടിയാന്‍ ഇടവരുത്തുമെന്ന ആശങ്ക ശക്തമായതിനാലാണിത്.
ജൂണ്‍ 23നാണ് ജൂനിയര്‍ ഫുട്ബോള്‍ ടീമിലെ കുട്ടികളും പരിശീലകനും ഗുഹയ്ക്കുള്ളില്‍ കടന്നത്. ഒന്നിലധികം ഗുഹകളുടെ ശൃംഖലയ്ക്ക് പത്തു കിലോമീറ്ററോളം ദൈര്‍ഘ്യമുണ്ട്. ജലനിരപ്പിനു മുകളിലേക്ക് രണ്ടു മീറ്ററോളം ഉയരത്തില്‍ ചെളി നിറഞ്ഞതാണ് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: